കോഴിക്കോട്: വടകര പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 13 പേർ ഉൾപ്പെടെ 120ഓളം പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ആയുധം ഉപയോഗിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മുറിവേൽപ്പിച്ചതിനും പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറിയതിനുമാണ് കേസെടുത്തത്.
തിരുവോണ ദിവസം പതിയാരക്കര മഞ്ചയിൽക്കടവിൽ ആക്രമണം നടത്തിയ ലഹരി സംഘത്തിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ കഴിഞ്ഞദിവസം മാർച്ച് നടത്തിയത്. മാർച്ചിനിടെ ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് നീങ്ങിയതോടെ സംഘർഷമുണ്ടായി. പൊലീസും പ്രവർത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരനുൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.
സിവിൽ പൊലീസ് ഓഫീസർ ബിജുവിനാണ് പരിക്കേറ്റത്. കൈക്ക് മുറിവേറ്റ ബിജുവിന് ചികിത്സ നൽകി. ഏകദേശം ഒരു മണിക്കൂറോളം സ്റ്റേഷൻ മുറ്റത്ത് ഇരുന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയും പ്രസംഗിക്കുകയും ചെയ്തു. പൊലീസിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളും ഉയർന്നു. തുടർന്ന് രാത്രി ഏഴരയോടെയാണ് പ്രവർത്തകർ പിരിഞ്ഞുപോയത്.
ഡിവൈഎഫ്ഐ പതിയാരക്കര മേഖലാ ജോയിന്റ് സെക്രട്ടറി വിനൂപിനെ തിരുവോണ ദിവസം ലഹരി സംഘം മർദിച്ചെന്നാരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു മാർച്ച്. 150ഓളം പ്രവർത്തകരെ തടയാൻ മുപ്പതോളം പൊലീസുകാരാണ് സ്ഥലത്തുണ്ടായിരുന്നത്.
അക്രമവുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്ന് ഡിവൈഎസ്പി ഉറപ്പുനൽകിയതായി ഡിവൈഎഫ്ഐ നേതാക്കൾ പ്രവർത്തകരെ അറിയിച്ചു. ഇതിന് പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.


