മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ യുവതിയെ വിവാഹം കഴിക്കാനായി അവരുടെ ആറുവയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മുസാഫർനഗർ സ്വദേശി അർപിത് പരാശർ (28)യാണ് പൊലീസ് പിടികൂടിയത്.
റാംരാജ് ഗ്രാമത്തിലെ അംഗദ്‌വീർ (6) എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് മുത്തശ്ശി ബൽവിന്ദർ കൗർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരു വെള്ള കാറിലെത്തിയ യുവാവ് കുട്ടിയെ വിളിക്കുകയും, കുട്ടി യാതൊരു എതിർപ്പും കൂടാതെ വാഹനത്തിൽ കയറുന്നതും കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയായ അർപിത് പരാശറിലേക്കെത്തിയത്.
ചോദ്യം ചെയ്യലിൽ കുട്ടിയുടെ അമ്മ ഗുർപ്രീത് കൗറിനെ മൂന്ന് വർഷമായി പരിചയമുണ്ടെന്നും അവരെ വിവാഹം കഴിക്കാനായിരുന്നു ലക്ഷ്യമെന്നും പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ബന്ധത്തിന് കുട്ടി തടസ്സമാകുമെന്ന സംശയത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ഇയാൾ മൊഴി നൽകി.
കുട്ടിയെ കാറിൽ കയറ്റി വീട്ടിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയുള്ള പാടത്ത് എത്തിച്ചാണ് പ്രതി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ആദ്യം മൃതദേഹം കനാലിൽ എറിഞ്ഞുവെന്ന് പറഞ്ഞ് പ്രതി അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായും പിന്നീട് മൃതദേഹം പാടത്തിൽ നിന്ന് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.
കുട്ടിയുടെ അമ്മയ്ക്ക് സംഭവത്തിൽ അറിവുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.






