മനില: ഫിലിപ്പീൻസിൽ 7.6 തീവ്രതയിൽ അതിശക്തമായ ഭൂചലനം. ദക്ഷിണ പ്രദേശമായ ദാവോ ഓറിയന്റലിലെ മനായ് ടൗൺ തീരത്തിന് സമീപം സമുദ്രത്തിലായാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം സമുദ്രനിരപ്പിൽ നിന്നും 10 കിലോമീറ്റർ ആഴത്തിലായിരുന്നുവെന്ന് ഫിലിപ്പീൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജി (PHIVOLCS) അറിയിച്ചു.
ഭൂചലനത്തെ തുടർന്ന് സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തീരദേശങ്ങളിൽ നിന്നുള്ള ജനങ്ങളെ ഉടൻ ഉയർന്ന പ്രദേശങ്ങളിലേക്കോ ഉൾഭാഗങ്ങളിലേക്കോ മാറണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. മൂന്നു മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരാനിടയുണ്ടെന്ന് പസഫിക് സൂനാമി വാറണിംഗ് സെന്റർ മുന്നറിയിപ്പ് നൽകി. പ്രഭവകേന്ദ്രത്തിൽ നിന്ന്186 മൈൽ (ഏകദേശം 300 കിലോമീറ്റർ) അകലെ വരെ ശക്തമായ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
സമീപ രാജ്യമായ ഇന്തൊനീഷ്യയുടെ വടക്കൻ തീരങ്ങളിലും സുനാമി സാധ്യത മുന്നിൽകണ്ട് ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിൽ പൂർണ ജാഗ്രതാ നടപടികൾ സ്വീകരിക്കണമെന്ന് ആഭ്യന്തര സുരക്ഷാ വിഭാഗം അറിയിച്ചു. ഇത് രണ്ടാഴ്ചക്കുള്ളിൽ ഫിലിപ്പീൻസിൽ അനുഭവപ്പെടുന്ന രണ്ടാമത്തെ വലിയ ഭൂചലനമാണ്. ഇതിന് മുമ്പ് സെപ്റ്റംബർ 30-ന് 6.9 തീവ്രതയിലുണ്ടായ ഭൂകമ്പത്തിൽ 72 പേർ ജീവൻകെട്ടിയിരുന്നു. ഇപ്പോഴത്തെ ഭൂചലനത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പരിശോധനകളും രക്ഷാപ്രവർത്തനങ്ങളും തുടർച്ചയായാണ്. തീരപ്രദേശങ്ങളിലെ രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ അതോറിറ്റികൾ അടിയന്തര സുരക്ഷാ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.






