നാഗ്പുർ: മഹാരാഷ്ട്രയിലെ നാഗ്പൂരിന് സമീപം വെടിമരുന്ന് നിർമാണശാലയിൽ ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ 17 പേർ മരിച്ചു. 18 പേർക്ക് ഗുരുതരമായി പരിക്കേറ്റതായി അധികൃതർ അറിയിച്ചു. നാഗ്പൂർ നഗരത്തിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയുള്ള കൽമേശ്വർ തെഹ്‌സിലിലെ റൗൾഗാവ് ഗ്രാമത്തിലാണ് ദുരന്തം നടന്നത്.
ഞായറാഴ്ച രാവിലെ 6.45 ഓടെയായിരുന്നു സ്ഫോടനം. രാവിലെ ആറുമണിയ്ക്കുള്ള ഷിഫ്റ്റിൽ 35 തൊഴിലാളികൾ പ്ലാന്റിനകത്തുണ്ടായിരുന്നുവെന്നാണ് വിവരം. സ്ഫോടനത്തെ തുടർന്ന് വൻ തീപ്പിടിത്തമുണ്ടായി. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഖനനത്തിനായി ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കളും ഡിറ്റണേറ്ററുകളും നിർമ്മിക്കുന്ന സ്ഥാപനമാണ് ഇത്.
സംഭവത്തെ തുടർന്ന് ഫയർഫോഴ്‌സും കൽമേശ്വർ പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. പരിക്കേറ്റവരെ നാഗ്പൂരിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ഐജി സന്ദീപ് പാട്ടീൽ, ജില്ലാ കളക്ടർ വിപിൻ ഇറ്റങ്കർ, റൂറൽ എസ്പി ഹർഷ് എ പോദ്ദാർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ ശാസ്ത്രീയമായ അന്വേഷണം ആരംഭിച്ചതായി എസ്പി പോദ്ദാർ പറഞ്ഞു.
ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം പ്രഖ്യാപിച്ചു. ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് അദ്ദേഹം അറിയിച്ചു.






