കാൻപൂർ: ഫത്തേപൂരിൽ താത്കാലിക പടക്ക വിൽപ്പന ശാലയിലുണ്ടായ തീപിടിത്തത്തിൽ എഴുപതോളം കടകൾ കത്തിനശിച്ചു. ഫത്തേപൂരിലെ എം ജി കോളേജ് ഗ്രൗണ്ടിലെ താത്കാലിക പടക്ക വിൽപ്പനശാലയിലെ തീപിടിത്തത്തിലാണ് കടകളും നിരവധി ഇരുചക്ര വാഹനങ്ങളും കത്തിനശിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ പടക്കങ്ങളാണ് കത്തി നശിച്ചത് . അപടത്തിൽ ചിലർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നലെ ഉച്ചയ്ക്ക് ഏകദേശം 12.30 ഓടെ ഒരു പടക്ക സ്റ്റാളിലാണ് ആദ്യം തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്ന് സംശയിക്കുന്നു. പടക്കങ്ങൾ നിറച്ച സമീപത്തെ സ്റ്റാളുകളിലേക്ക് തീ അതിവേഗം പടരുകയും തുടർന്ന് വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയുണ്ടാവുകയും ചെയ്തു.
വിൽപ്പനക്കാരും വാങ്ങാനെത്തിയവരും ഉടൻ പുറത്തേക്കിറങ്ങി ഓടിയതോടെ ആളപായം ഒഴിവായി. കട്ടിയുള്ള പുകപടലം ആകാശമാകെ നിറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടെന്ന് ഫത്തേപൂർ എസ്.പി. അനൂപ് കുമാർ സിംഗ് അറിയിച്ചു. 20 മിനിട്ടു കൊണ്ട് എല്ലാ സ്റ്റാളുകളിലേക്കും തീ വ്യാപിച്ചെന്ന് ചീഫ് ഫയർ ഓഫീസർ ജയ്വീർ സിംഗ് അറിയിച്ചു. തീ അണയ്ക്കാൻ അഗ്നിശമന സേനാംഗങ്ങൾ വെള്ളത്തോടൊപ്പം മണലും ഉപയോഗിച്ചെന്ന് അഗ്നിശമന സേന പറഞ്ഞു. അതേസമയം ഫയർഫോഴ്‌സ് എത്താൻ വൈകിയെന്ന് വ്യാപാരികൾ ആരോപിച്ചു. ഫയർ സ്റ്റേഷൻ വെറും 200 മീറ്റർ മാത്രം അകലെയായിരുന്നിട്ടും തീപിടിച്ച് 20 മിനിറ്റിന് ശേഷമാണ് ഫയർ എഞ്ചിനുകൾ സംഭവസ്ഥലത്ത് എത്തിയതെന്ന് കച്ചവടക്കാർ പറഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കത്തിനശിച്ചെന്ന് കടയുടമകൾ പറഞ്ഞു.






