ഡാളസ്: ലോകകപ്പ് സെമിഫൈനലിൽ സ്പെയിനിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റ് പുറത്തായതിന് പിന്നാലെ ഫ്രാൻസ് ടീമിന്റെ പ്രകടനത്തിനെതിരെ വിമർശനവുമായി ക്യാപ്റ്റൻ കിലിയൻ എംബാപ്പെ. സെമിഫൈനലിൽ കളിച്ച നിലവാരം ഫൈനലിലെത്താൻ അർഹമായിരുന്നില്ലെന്നും ടീമിന്റെ പ്രകടനം നിരാശപ്പെടുത്തിയെന്നും എംബാപ്പെ പറഞ്ഞു.
മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് എംബാപ്പെ ഫ്രാൻസിന്റെ തന്ത്രപരമായ പിഴവുകളെയും പ്രകടനത്തെയും കുറിച്ച് പ്രതികരിച്ചത്. ലോകകപ്പ് സെമിഫൈനലിൽ വേണ്ട അടിസ്ഥാന നിലവാരം പോലും ടീമിന് പുറത്തെടുക്കാൻ കഴിഞ്ഞില്ലെന്നും സാങ്കേതികമായും തന്ത്രപരമായും ഫ്രാൻസ് പിന്നിലായിരുന്നുവെന്നും താരം വ്യക്തമാക്കി.
സ്പെയിനിനെ ഉയർന്ന പ്രെസ്സിങ്ങിലൂടെ പ്രതിരോധിക്കാനായിരുന്നു പദ്ധതിയെങ്കിലും മത്സരം നിയന്ത്രിക്കുന്നതിൽ സ്പെയിൻ ഏറെ മുന്നിലായിരുന്നുവെന്ന് എംബാപ്പെ സമ്മതിച്ചു. മധ്യനിരയിൽ സ്പെയിൻ നടത്തിയ തന്ത്രപരമായ നീക്കങ്ങൾ ഫ്രാൻസിന്റെ മുന്നേറ്റങ്ങളെ തടഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
“ഒരു സെമി ഫൈനലിൽ ജയിക്കണമെങ്കിൽ വേണ്ട കാര്യങ്ങൾ ചെയ്യണം. പന്തടക്കത്തിലും നീക്കങ്ങളിലും ഞങ്ങൾ പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ല,” എന്നായിരുന്നു എംബാപ്പെയുടെ പ്രതികരണം.
മത്സരത്തിൽ ഫ്രാൻസിന്റെ ആക്രമണനിരയെ പൂർണമായും നിയന്ത്രിച്ച സ്പെയിൻ പ്രതിരോധത്തിലെ പിഴവുകൾ കൃത്യമായി മുതലെടുക്കുകയായിരുന്നു. ഇതോടെ ഫൈനലിലെത്താനുള്ള ഫ്രാൻസിന്റെ സ്വപ്നം അവസാനിച്ചു.
ഈ ലോകകപ്പിൽ എട്ട് ഗോളുകളുമായി ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മുന്നിലുണ്ടായിരുന്ന എംബാപ്പെയ്ക്ക് സെമിഫൈനലിൽ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. മത്സരത്തിൽ 34 തവണ പന്ത് തൊട്ടെങ്കിലും സ്പാനിഷ് ഗോൾവല ലക്ഷ്യമാക്കി ഒരു ഷോട്ട് പോലും ഉതിർക്കാൻ താരത്തിന് കഴിഞ്ഞില്ല.
പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകുമെന്നും എംബാപ്പെ പറഞ്ഞു. അവധിക്ക് ശേഷം റയൽ മാഡ്രിഡിനൊപ്പമുള്ള പുതിയ സീസണിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തിന്റെ തീരുമാനം. ഫുട്ബോൾ ആരെയും കാത്തുനിൽക്കില്ലെന്നും വീണ്ടും തുടക്കം കുറിക്കുമെന്നും എംബാപ്പെ വ്യക്തമാക്കി.












