കൊച്ചി: ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പ്രതികളായ പൊന്നാനി പീഡനക്കേസിൽ ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തതിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കേസ് രജിസ്റ്റർ ചെയ്യാത്തത് അരാജകത്വത്തിന് വഴിവെക്കുമെന്നും മജിസ്ട്രേറ്റ് കോടതി നിർദേശം നൽകിയിട്ടും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചു.
മലപ്പുറം മുൻ എസ്.പി. സുജിത് ദാസ്, ഡി.വൈ.എസ്.പി. വി.വി. ബെന്നി, സി.ഐ. വിനോദ് എന്നിവർ നൽകിയ ഹർജിയാണ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ പരിഗണിച്ചത്. തങ്ങൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന പൊന്നാനി മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.
മജിസ്ട്രേറ്റ് കോടതി ഈ മാസം ഒൻപതിന് കേസെടുക്കാൻ നിർദേശം നൽകിയിരുന്നുവെന്നും ഇന്ന് 15-ാം തീയതിയായിട്ടും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജി ഹൈക്കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും.
2022 ജനുവരിയിലാണ് പൊന്നാനി സ്വദേശിനിയായ യുവതി മൂന്ന് പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടതായി പരാതി നൽകിയത്. നീതി തേടി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആരോപണം. തുടർന്ന് സുപ്രീംകോടതിയുടെ നിർദേശപ്രകാരം പരാതി പരിഗണിച്ച പൊന്നാനി മജിസ്ട്രേറ്റ് കോടതി എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസിന് നിർദേശം നൽകുകയായിരുന്നു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികളെന്നതിനാൽ എ.ഡി.ജി.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നാണ് അതിജീവിതയുടെ ആവശ്യം.












