ദുബായ്: മയക്കുമരുന്ന് ഉപയോഗത്തിന്റെ ദോഷഫലങ്ങളെയും അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളെയും കുറിച്ച് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച് യുഎഇ ആഭ്യന്തര മന്ത്രാലയം. കുടുംബം, സമൂഹം, തൊഴിൽ മേഖല എന്നിവയിൽ മയക്കുമരുന്ന് ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള ചർച്ചകളാണ് പരിപാടിയിൽ പ്രധാനമായും നടന്നത്.
പോലീസ് ജുഡീഷ്യറി ജനറൽ ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്തെ തിയറ്റർ ഹാളിൽ നടന്ന പരിപാടി ദേശീയ മയക്കുമരുന്ന് വിരുദ്ധ അതോറിറ്റിയുടെയും പുനരധിവാസ കേന്ദ്രത്തിന്റെയും സഹകരണത്തോടെയായിരുന്നു.
മയക്കുമരുന്ന് ഉപയോഗം വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും സൃഷ്ടിക്കുന്ന ഗുരുതര പ്രത്യാഘാതങ്ങൾ വിദഗ്ധർ വിശദീകരിച്ചു. ഇതിനെതിരായ പ്രതിരോധ മാർഗങ്ങളും ബോധവൽക്കരണ പ്രവർത്തനങ്ങളുടെ പ്രാധാന്യവും ചർച്ചയായി. കുട്ടികളെ ശരിയായ ദിശയിൽ നയിക്കുന്നതിൽ കുടുംബങ്ങൾക്ക് നിർണായക പങ്കുണ്ടെന്നും പരിപാടിയിൽ അഭിപ്രായപ്പെട്ടു.
ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി മേജർ ജനറൽ ഖലീഫ ഹാരിബ് അൽ ഖൈലി പരിപാടിയിൽ പങ്കെടുത്തു. മയക്കുമരുന്നിന്റെ അപകടങ്ങളെക്കുറിച്ച് സമൂഹത്തിൽ കൂടുതൽ അവബോധം സൃഷ്ടിക്കാൻ ഇത്തരം സംവാദങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
പോലീസ് ജുഡീഷ്യറി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഡോ. റാഷിദ് അലി അൽ നുഐമി, ടെക്‌നിക്കൽ ഓഫീസ് വകുപ്പ് ഡയറക്ടർ കേണൽ മാജിദ് അൽ മൻസൂരി, ദേശീയ മയക്കുമരുന്ന് വിരുദ്ധ അതോറിറ്റിയിലെ ഡോ. ലാമിയ അൽ സാബി, നാഷണൽ റീഹാബിലിറ്റേഷൻ സെന്ററിലെ മനോരോഗ ചികിത്സാ വിഭാഗം മേധാവി ഡോ. മുഹമ്മദ് അൽ ജുനൈബി എന്നിവർ പരിപാടിയിൽ സംസാരിച്ചു.






