ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവാവിന്റെ വീട്ടുവളപ്പിൽ വീണ്ടും പരിശോധന നടത്തി പോലീസ്. പച്ചടി പൊൻതിട്ടയിൽ മേരിക്കുട്ടി (70), മകൻ റെജി (54) എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സജി, എട്ടുവർഷം മുമ്പ് കാണാതായ പിതാവ് മാത്യുവിനെയും കൊലപ്പെടുത്തിയിരിക്കാമെന്ന സംശയത്തെ തുടർന്നാണ് പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ അസ്ഥിഭാഗങ്ങൾ കണ്ടെത്തിയതായാണ് ലഭിക്കുന്ന വിവരം.
ഏപ്രിൽ 28-നാണ് നെടുങ്കണ്ടം പച്ചടി തോട്ടുവാക്കടയിലെ വീടിനുസമീപമുള്ള പറമ്പിൽ കുഴിച്ചിട്ട നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒളിവിൽപോയിരുന്ന മേരിക്കുട്ടിയുടെ ഇളയമകൻ സജിയെ പോലീസ് പിടികൂടി. ഏപ്രിൽ നാലിനാണ് കൊലപാതകങ്ങൾ നടത്തിയതെന്നും സഹോദരൻ റെജിയുമായുണ്ടായ തർക്കമാണ് സംഭവത്തിലേക്ക് നയിച്ചതെന്നും സജി മൊഴി നൽകിയിരുന്നു.
എന്നാൽ, പിതാവ് മാത്യുവിന്റെ തിരോധാനവുമായി തനിക്ക് ബന്ധമില്ലെന്നാണ് സജി ആവർത്തിച്ച് പറയുന്നത്. ഇതിനെ പോലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. ഇതിന്റെ പിന്നാലെയാണ് വീട്ടുവളപ്പിൽ മണ്ണുമാന്തി ഉപയോഗിച്ച് വീണ്ടും പരിശോധന നടത്തിയത്. എട്ടുവർഷം മുമ്പ് കാണാതായ മാത്യുവിനെയും സജി കൊന്ന് കുഴിച്ചുമൂടിയിരിക്കാമെന്നാണ് പോലീസിന്റെ സംശയം.
2018 മാർച്ച് അഞ്ചിനാണ് മാത്യുവിനെ കാണാതായത്. അന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നെങ്കിലും വ്യക്തമായ തെളിവുകൾ ലഭിച്ചിരുന്നില്ല. മാത്യു ബസിൽ കയറി പോകുന്നത് കണ്ടതായി ചിലർ മൊഴി നൽകിയതിനെ തുടർന്ന്, കൂടുതൽ തെളിവുകൾ ലഭിച്ചാൽ തുടരന്വേഷണം നടത്താമെന്ന കുറിപ്പോടെ കേസ് അവസാനിപ്പിക്കുകയായിരുന്നു.
ഇപ്പോൾ സജിയുടെ ചോദ്യംചെയ്യലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ പരിശോധന നടന്നത്. അമ്മയുടെയും സഹോദരന്റെയും മൃതദേഹങ്ങൾ കുഴിച്ചിട്ട വീടിനുസമീപത്തെ പഴയ ചാണകക്കുഴിയിലാണ് പരിശോധന നടത്തിയത്. അവിടെനിന്നാണ് അസ്ഥിഭാഗങ്ങൾ കണ്ടെത്തിയത്. ഇവ മാത്യുവിന്റേതാണെന്ന് സ്ഥിരീകരിക്കപ്പെട്ടാൽ സജിക്കെതിരെ മറ്റൊരു കൊലപാതകക്കുറ്റവും കൂടി ചുമത്തും.






