ഇടുക്കി: റിപ്പോർട്ടർ ടിവി ന്യൂസ് ഡെസ്കിൽ പൊലീസ് നടത്തിയ പരിശോധനയെ വിമർശിച്ച് സിപിഐഎം നേതാവ് എം.എം. മണി. പൊലീസ് നടപടിയിൽ വേദനയും അമർഷവും പ്രതിഷേധവും രേഖപ്പെടുത്തുന്നതായി എം.എം. മണി പറഞ്ഞു. ഒരുതരത്തിലും ന്യായീകരിക്കാനാകാത്ത നടപടിയാണ് ഉണ്ടായതെന്നും അദ്ദേഹം പ്രതികരിച്ചു.
മുഖ്യമന്ത്രി അറിയാതെ റിപ്പോർട്ടർ ടിവിയിൽ പൊലീസ് പരിശോധന നടത്തില്ലെന്നും എം.എം. മണി ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. സതീശൻ അധികാരത്തിലെത്തിയാൽ ഇത്തരം നടപടികൾ മാത്രമല്ല, അതിനപ്പുറവും നടക്കുമെന്നായിരുന്നു എം.എം. മണിയുടെ പരാമർശം.
വി.ഡി. സതീശനെ അധികാരത്തിലെത്തിക്കാൻ ചില മാധ്യമങ്ങൾ വലിയ രീതിയിൽ പിന്തുണച്ചിട്ടുണ്ടെന്നും എം.എം. മണി ആരോപിച്ചു. മാധ്യമ സ്ഥാപനങ്ങളുമായി രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നപ്പോഴും ഓഫീസുകളിൽ കയറി ആക്രമിക്കുന്ന സമീപനം സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് പുലർച്ചെയാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഹെഡ് ഓഫീസിൽ പൊലീസ് സംഘം പരിശോധനയ്ക്കെത്തിയത്. എസിപി ബിനോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ന്യൂസ് ഡെസ്കിലെ മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചുവെച്ചെന്നും സംപ്രേഷണം തടസ്സപ്പെടുത്തിയെന്നും റിപ്പോർട്ടർ ടിവി ആരോപിച്ചു.
സംഭവത്തെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോഴും റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് തുടരുകയാണെന്നാണ് റിപ്പോർട്ടർ ടിവിയുടെ റിപ്പോർട്ട്. പൊലീസ് നടപടിയെച്ചൊല്ലി രാഷ്ട്രീയ-മാധ്യമ രംഗത്ത് പ്രതിഷേധവും വിമർശനവും ശക്തമാകുകയാണ്.



