മുംബൈ: വിദേശയാത്രകൾ ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെ രാജ്യത്തെ വിമാനക്കമ്പനികളുടെ ഓഹരിവിപണിയിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തി. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചതോടെ തന്നെ പ്രധാന എയർലൈൻ ഓഹരികൾ വിൽപ്പന സമ്മർദത്തിലായി.
ഇന്റർഗ്ലോബ് ഏവിയേഷൻ (InterGlobe Aviation) 4.74 ശതമാനവും സ്പൈസ് ജെറ്റ് (SpiceJet) 2.50 ശതമാനവും ഇടിവ് രേഖപ്പെടുത്തി. വിദേശ വിനോദയാത്രകളും വിദേശ വിവാഹങ്ങളും കുറഞ്ഞത് ഒരു വർഷത്തേക്ക് മാറ്റിവെക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദേശമാണ് നിക്ഷേപകരുടെ ആശങ്കയ്ക്ക് കാരണമായത്.
വിദേശനാണ്യ കരുതൽ ശേഖരത്തിൽ സമ്മർദം കുറയ്ക്കാൻ പൗരന്മാർ ദേശിയ യാത്രകൾക്ക് മുൻഗണന നൽകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. വർക്ക് ഫ്രം ഹോം രീതിയും വെർച്വൽ മീറ്റിംഗുകളും വർധിപ്പിക്കണമെന്ന് നിർദേശിച്ചതും ബിസിനസ് യാത്രാ മേഖലയെ ബാധിക്കുന്നതായി വിലയിരുത്തപ്പെടുന്നു.
അതേസമയം, ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വില വർധനയും രൂപയുടെ മൂല്യത്തകർച്ചയും വിമാനക്കമ്പനികളുടെ പ്രവർത്തന ചെലവ് ഉയർത്തുന്നുണ്ടെന്നും വിപണി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഇതോടെ വരും ദിവസങ്ങളിലും ഏവിയേഷൻ ഓഹരികൾ സമ്മർദത്തിലായിരിക്കുമെന്നാണ് വിലയിരുത്തൽ.






