കോട്ടയം: വീട്ടിലെ കിടപ്പുമുറിയിൽ വയോധികയുടെ മൂന്നു ദിവസത്തിലധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ സംഭവം നാടിനെ ഞെട്ടിച്ചു. അമ്മയുടെ മൃതദേഹത്തിനൊപ്പം ദിവസങ്ങളോളം കാവലിരുന്ന, മാനസിക വെല്ലുവിളി നേരിടുന്ന മകനെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതൃദിനത്തിലാണ് ഈ ദാരുണ സംഭവം പുറത്തറിയുന്നത്.
കോട്ടയം ജില്ലയിലെ വിജയപുരം പഞ്ചായത്തിലെ 13-ാം വാർഡിൽ മാങ്ങാനം താമരശ്ശേരി പ്രവീണനിവാസിൽ കെ.കെ. ഭാനുമതി (80) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഏക മകൻ കെ. പ്രവീൺകുമാർ (56) ആണ് കൂടെയുണ്ടായിരുന്നത്. ഞായറാഴ്ച വൈകീട്ട് 6.30ഓടെയാണ് വിവരം പുറത്തായത്.
വീടിന് സമീപത്ത് നിന്ന് ദുർഗന്ധവും ഈച്ചശല്യവും അനുഭവപ്പെട്ടതോടെ നാട്ടുകാർ കോട്ടയം ഈസ്റ്റ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വീടു അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ തുറക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും അമ്മ അസുഖത്തിലാണ് കിടക്കുന്നതെന്ന് പ്രവീൺ പറഞ്ഞതായി പറയുന്നു.
തുടർന്ന് പൊലീസ് എത്തിയപ്പോൾ പിൻവശത്തെ വാതിൽ പൊളിച്ച് അകത്തുകയറിയാണ് മൃതദേഹം കണ്ടെത്തിയത്. കിടപ്പുമുറിയിലെ കട്ടിലിൽ ഭാനുമതി മരിച്ചുകിടക്കുന്ന നിലയിലായിരുന്നു. ഈ സമയത്ത് പ്രവീൺ അടുത്ത മുറിയിലുണ്ടായിരുന്നതായും പൊലീസ് അറിയിച്ചു. പിന്നീട് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
വിരമിച്ച സർവേ വകുപ്പ് ഉദ്യോഗസ്ഥയായ ഭാനുമതിയുടെ പെൻഷനായിരുന്നു കുടുംബത്തിന്റെ ഏക വരുമാനമാർഗം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവരെ പുറത്തൊന്നും കണ്ടിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. മരണത്തിന്റെ കൃത്യമായ കാരണം പോസ്റ്റ്മോർട്ടത്തിനുശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.






