വിദിഷ: രാജ്യത്ത് പണത്തിന് കുറവില്ലെന്നും, എന്നാൽ സത്യസന്ധമായി പ്രവർത്തിക്കാൻ കഴിവുള്ള രാഷ്ട്രീയ നേതാക്കളുടെ കുറവാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി. ഗ്രാമങ്ങളിലെ കർഷകർക്കും ദരിദ്രർക്കും സാമ്പത്തിക സഹായം നൽകുന്നതിലല്ല, പ്രതിബദ്ധതയുള്ള നേതൃത്വത്തിന്റെ അഭാവത്തിലാണ് യഥാർത്ഥ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.
മദ്ധ്യപ്രദേശിലെ വിദിഷയിൽ കഴിഞ്ഞ ദിവസം നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു നിതിൻ ഗഡ്‌കരി. വേദിയിൽ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരും പങ്കെടുത്തു.
കർഷകരുടെ ശാക്തീകരണവും ദേശീയ വികസനവുമാണ് തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ മുഖ്യലക്ഷ്യമെന്ന് ഗഡ്‌കരി പറഞ്ഞു. പുരാണങ്ങളെ പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.‘രാജ്യത്ത് പണത്തിന് ഒരു കുറവുമില്ല. എന്നാൽ സത്യസന്ധമായി പ്രവർത്തിക്കേണ്ട രാഷ്ട്രീയ നേതാക്കളാണ് ഇല്ലാത്തത്. ഇതാണ് വികസനത്തിന് വലിയ വെല്ലുവിളിയാകുന്നത്. കർഷകർ ആത്മഹത്യ ചെയ്യാത്ത ഒരു രാജ്യം സൃഷ്ടിക്കാനാണ് ഞാൻ എന്റെ ജീവിതം സമർപ്പിച്ചിരിക്കുന്നത്. എന്റെ പ്രവർത്തനങ്ങളുടെ 90 ശതമാനവും കർഷകരെ ലക്ഷ്യംവച്ചതാണ്’- നിതിൻ ഗഡ്‌കരി പറഞ്ഞു.
അതേസമയം, ചടങ്ങിൽ 4,400 കോടി രൂപ ചെലവഴിച്ചുള്ള എട്ട് റോഡ് പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടന്നു. സംസ്ഥാനത്തിന്റെ വികസനത്തിനായി ഒരു ലക്ഷം കോടി രൂപയുടെ പുതിയ സംരംഭങ്ങൾക്കും സർക്കാർ അംഗീകാരം നൽകിയതായി അദ്ദേഹം അറിയിച്ചു.കർഷകരെ ‘അന്നദാതാക്കൾ’ എന്ന നിലയിൽ മാത്രം കാണാതെ ‘ഊർജദാതാക്കളായി’ മാറ്റേണ്ടതിന്റെ ആവശ്യകതയും ഗഡ്‌കരി ചൂണ്ടിക്കാട്ടി. ശുദ്ധീകരിച്ച ടോയ്ലറ്റ് ജലം വിൽക്കുന്നതിലൂടെ നാഗ്‌പൂരിന് 300 കോടി രൂപയുടെ വരുമാനം ലഭിക്കുന്നുണ്ടെന്നും, ശരിയായ നേതൃത്വം ഉണ്ടായിരുന്നാൽ മാലിന്യം പോലും സമ്പത്താക്കി മാറ്റാനാകുമെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കാനും, ഒടുവിൽ ഏറ്റവും ശക്തമായ രാജ്യമായി ഉയർത്താനുമാണ് ലക്ഷ്യമിടുന്നതെന്നും നിതിൻ ഗഡ്‌കരി കൂട്ടിച്ചേർത്തു.




