കോഴിക്കോട്: ബംഗളൂരുവിൽ നിന്നും കൊടുവള്ളിയിലേക്ക് കാറിൽ കടത്തുകയായിരുന്ന 72,60,000 രൂപയുടെ കുഴൽപ്പണവുമായി രണ്ട് പേർ പേരാമ്പ്ര പൊലീസ് പിടിയിൽ. മാനിപുരം വടക്കെ അപ്പമണ്ണിൽ സഫ്വാൻ (33), കൊടുവള്ളി വാവാട് സ്വദേശി മാളികതടത്തിൽ അലി ഇർഷാദ് (36) എന്നിവരാണ് അറസ്റ്റിലായത്.
കർണാടകയിൽ നിന്ന് സ്ഥിരമായി പണം കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് റൂറൽ എസ്പി ഫറാഷിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ബുധനാഴ്ച വൈകീട്ട് കല്ലോട് ബ്ലോക്ക് ഓഫീസ് റോഡ് ജംഗ്ഷനിൽ വെച്ചാണ് പ്രതികൾ സഞ്ചരിച്ചിരുന്ന കർണാടക രജിസ്ട്രേഷനിലുള്ള (KA 51 MJ 9501) വെള്ള ക്രെറ്റ കാർ പൊലീസ് തടഞ്ഞത്.
പരിശോധനയുടെ ആദ്യഘട്ടത്തിൽ പണം കണ്ടെത്താനായില്ലെങ്കിലും, വിശദമായ പരിശോധനയിൽ കാറിൻ്റെ ഡോർ പാഡുകൾക്കിടയിൽ രഹസ്യ അറകൾ കണ്ടെത്തി. ഡോർ പാഡ് ഇളക്കി മാറ്റിയപ്പോൾ 500, 200, 100 രൂപയുടെ നോട്ടുകെട്ടുകൾ അടുക്കി വെച്ച നിലയിലായിരുന്നു. തുടർന്ന് ടെല്ലർ മെഷീൻ എത്തിച്ച് നോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം പ്രതികളെയും പണവും വാഹനവും സ്റ്റേഷനിലേക്ക് മാറ്റി.
പിടിക്കപ്പെടാതിരിക്കാൻ മുത്തങ്ങ, തോൽപ്പെട്ടി, കൂട്ടുപുഴ ചെക്ക് പോസ്റ്റുകൾ മാറി മാറിയാണ് ഇവർ പണം കടത്താൻ ഉപയോഗിച്ചിരുന്നത്. പേരാമ്പ്ര ഇൻസ്പെക്ടർ പി ജംഷീദ്, സബ് ഇൻസ്പെക്ടർ സനദ് പി പ്രദീപ്, എസ്ഐ രാജേഷ്, എഎസ്ഐ രാജേഷ്, സീനിയർ സിപിഒ മാരായ അനുരാജ്, ജ്യോതേഷ് എന്നിവരടങ്ങുന്ന സംഘമാണ് പണം പിടികൂടിയത്.



