ജയ്പുർ: കുടുംബസ്വത്തും സർക്കാർ ജോലിയും സ്വന്തമാക്കാൻ വാടകക്കൊലയാളിയെ ഉപയോഗിച്ച് അമ്മയെ കൊലപ്പെടുത്തിയെന്ന കേസിൽ മകളടക്കം ഏഴ് പേർ അറസ്റ്റിൽ. ജയ്പുർ പ്രതാപ് നഗർ സ്വദേശിനി ആയുഷി ശർമ (23)യാണ് അമ്മ നീരജ് ശർമയെ (45) കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതെന്ന് പൊലീസ് അറിയിച്ചു. കേസിലെ മറ്റൊരു പ്രതിക്കായി അന്വേഷണം തുടരുകയാണ്.
ജൂലൈ മൂന്നിനായിരുന്നു സംഭവം. മകനെ കോച്ചിങ് സെന്ററിൽ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നീരജിനെ അതിവേഗത്തിലെത്തിയ സ്‌കോർപിയോ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നീരജ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അപകടമെന്ന രീതിയിൽ സംഭവം അവതരിപ്പിച്ച ശേഷം വാഹനം ഓടിച്ച പ്രതി രക്ഷപ്പെടുകയായിരുന്നു.
എന്നാൽ സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് ഇത് ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്. ഒരു വർഷം മുമ്പ് ഭർത്താവ് മരിച്ചതിനെ തുടർന്ന് ലഭിച്ച സർക്കാർ ജോലി സ്വന്തമാക്കാനും കുടുംബസ്വത്ത് കൈവശപ്പെടുത്താനുമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. അമ്മയും മകളും തമ്മിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്വത്തുതർക്കവും നിലനിന്നിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ആയുഷിയും അമ്മാവനും മറ്റൊരു ബന്ധുവും ചേർന്ന് ഭരത്പൂർ സ്വദേശിയായ ഹേമന്ത് ശർമയെ ഏഴ് ലക്ഷം രൂപയ്ക്ക് വാടകക്കൊലയാളിയായി നിയോഗിച്ചെന്നാണ് കണ്ടെത്തൽ. ആദ്യശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ഒരു മാസത്തോളം നീരജിന്റെ സഞ്ചാരവും ദിനചര്യയും നിരീക്ഷിച്ച ശേഷമാണ് സ്‌കോർപിയോ വാഹനം ഉപയോഗിച്ച് കൊലപാതകം നടപ്പാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവശേഷം വാഹനം ഉപേക്ഷിച്ചാണ് പ്രതികൾ രക്ഷപ്പെട്ടത്.
നീരജിന്റെ സഹോദരൻ രാകേഷ് കുമാർ ശർമ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്വത്തുതർക്കവുമായി ബന്ധപ്പെട്ട് മകളും ബന്ധുക്കളും നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നും പലതവണ വധഭീഷണി നേരിട്ടിരുന്നതായും നീരജ് മുമ്പ് പരാതിപ്പെട്ടിരുന്നുവെന്ന് പരാതിയിൽ പറയുന്നു.











