കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിർമ്മാണത്തിലിരുന്ന ക്രൈസ്തവ ദേവാലയത്തിന് നേരെ ആൾക്കൂട്ട ആക്രമണം. കൊൽക്കത്തയ്ക്ക് സമീപം സൗത്ത് 24 പർഗാനാസ് ജില്ലയിലെ സുഭാഷ്ഗ്രാമിലാണ് സംഭവം. നിർമ്മാണത്തിലിരുന്ന പള്ളി ഒരു സംഘം ആളുകൾ ആക്രമിച്ച് തകർത്തതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ സോനാർപൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയോടെ നൂറോളം പേർ പള്ളിയിലേക്ക് അതിക്രമിച്ച് കയറിയെന്നാണ് പ്രദേശവാസികളുടെ ആരോപണം. പള്ളിയുടെ വാതിൽ തകർക്കുകയും മേൽക്കൂരയിൽ ഉണ്ടായിരുന്ന മൂന്ന് കുരിശുകൾ നശിപ്പിക്കുകയും ചെയ്തതായി പരാതിയുണ്ട്. കൂടാതെ പുതുതായി നിർമ്മിച്ച രണ്ട് തൂണുകളും തകർത്തതായി പറയുന്നു.
മതപരിവർത്തനം നടത്തുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് ആക്രമണം നടത്തിയതെന്നാണ് വിശ്വാസികളുടെ ആരോപണം. എന്നാൽ തങ്ങൾ വർഷങ്ങളായി ഇവിടെ താമസിക്കുന്നവരാണെന്നും പാവപ്പെട്ട കുടുംബങ്ങളായ തങ്ങൾക്ക് മതപരിവർത്തനം നടത്തേണ്ട സാഹചര്യമില്ലെന്നും അവർ പ്രതികരിച്ചു.
പ്രസ്ബിറ്റീരിയൻ ചർച്ച് ഓഫ് ഇന്ത്യയുടെ കീഴിലുള്ളതാണ് ഈ പള്ളി. പ്രദേശത്തെ നിരവധി ക്രൈസ്തവ കുടുംബങ്ങൾക്ക് പ്രാർത്ഥനയ്ക്കായി സൗകര്യമില്ലാത്തതിനാലാണ് സ്ഥലം വാങ്ങി പള്ളി നിർമ്മാണം ആരംഭിച്ചത്.
അതേസമയം, പ്രദേശത്ത് മതപരിവർത്തനം നടക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ഥലത്തെത്തിയതെന്ന് ചില സംഘടനാ നേതാക്കൾ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. അനധികൃത നിർമ്മാണത്തിനെതിരെ നേരത്തെ പൊലീസിനും നഗരസഭയ്ക്കും പരാതി നൽകിയിരുന്നുവെന്നും അവർ വ്യക്തമാക്കി.
പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ക്രിമിനൽ അതിക്രമം, നാശനഷ്ടം വരുത്തൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. പ്രദേശത്തെ സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു.


