കൊച്ചി: കൊച്ചി തീരത്ത് ജൂലായ് മാസം മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പലിലെ മുഴുവൻ ഇന്ധനവും നീക്കം ചെയ്തതായി ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് ശ്യാം ജഗന്നാഥൻ അറിയിച്ചു. ഹോട്ട് ടാപ്പിങ്ങ് എന്ന പ്രത്യേക സാങ്കേതികത ഉപയോഗിച്ചാണ് ഇന്ധനം സുരക്ഷിതമായി നീക്കം ചെയ്യുന്നത്. മുന്നൂറ് ടണ്ണിലധികം ഇന്ധനം കപ്പലിനുള്ളിൽ ഉണ്ടായിരുന്നുവെന്നും, പരിസ്ഥിതി ദോഷം ഒഴിവാക്കാനാണ് അടിയന്തരമായി നീക്കം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. മുങ്ങിയ കപ്പൽ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തീവ്രമായി തുടരുന്നുണ്ട്. എന്നാൽ, ഇത് ചിലവേറിയ, സാങ്കേതികമായ ഇടപെടലാണ്, കപ്പൽ ഉടമസ്ഥ കമ്പനി തന്നെ അതിനായുള്ള ഉത്തരവാദിത്വം വഹിക്കണമെന്ന് ജഗന്നാഥൻ വ്യക്തമാക്കി.
കപ്പൽ കൊച്ചി തുറമുഖത്തിലെ പ്രധാന ചാലിന് പുറത്താണ് മുങ്ങിയതുകൊണ്ടു കപ്പൽ ഗതാഗതത്തിൽ നേരിട്ട് ബാധ ഉണ്ടാകില്ല. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇപ്പോൾ കോടതിയുടെ പരിഗണനയിലായതിനാൽ അതിൽ അഭിപ്രായം പറയാനാകില്ല എന്നും അദ്ദേഹം പറഞ്ഞു.






