തൃശ്ശൂർ: മുണ്ടത്തിക്കോട് പടക്ക നിർമാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഓരോ ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. മകൾ ലക്ഷ്മിയുടെ സ്മരണയ്ക്കായി രൂപീകരിച്ച ട്രസ്റ്റിലൂടെ സഹായം നൽകുമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.
“നഷ്ടപ്പെട്ടവരെ തിരികെ കൊണ്ടുവരാൻ ഈ സഹായത്തിന് കഴിയില്ലെങ്കിലും ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ചെറിയൊരു ആശ്വാസമാകട്ടെ എന്നതാണ് ആഗ്രഹം,” എന്നാണ് അദ്ദേഹം കുറിച്ചത്.
ഇതിനിടെ, 14 പേർ മരിച്ച വെടിക്കെട്ടുപുര സ്ഫോടനവുമായി ബന്ധപ്പെട്ട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ അന്വേഷണം നടത്താൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമ്മീഷനായി നിയമിക്കാനാണ് തീരുമാനം.




