കോട്ടയം: ചങ്ങനാശേരിയിൽ കൊലക്കേസ് പ്രതിയായ ഗുണ്ടയുടെ വീട്ടിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ലൈസൻസില്ലാത്ത തോക്കും തിരകളും മാരകായുധങ്ങളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ചങ്ങനാശേരിയിലെ പ്രമുഖ കൊലക്കേസ് പ്രതിയായ തൃക്കൊടിത്താനം കോട്ടമുറി ആലുമ്മൂട്ടിൽ വീട്ടിൽ നിധിൻ ആലുമ്മൂടനെ (37) പൊലീസ് സംഘം പിടികൂടി.
തൃക്കൊടിത്താനം അരമലക്കുന്നിലുള്ള സിജോ സെബാസ്റ്റിയന്റെ വീട്ടിലായിരുന്നു പരിശോധന നടന്നത്. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘവും തൃക്കൊടിത്താനം പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ആയുധശേഖരം കണ്ടെത്തിയത്. വീട്ടിൽ നിന്ന് ഒരു റിവോൾവറും അതിൽ ഉപയോഗിക്കുന്ന തിരകളും വെട്ടുകത്തി ഉൾപ്പെടെയുള്ള മാരകായുധങ്ങളും കണ്ടെടുത്തു.
സിജോ സെബാസ്റ്റിയന്റെ വീട്ടിൽ നിധിൻ ആലുമ്മൂടൻ സ്ഥിരമായി എത്താറുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് പൊലീസ് പരിശോധന കർശനമാക്കിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ജില്ലയിലെ ഗുണ്ടാ – ലഹരി സംഘങ്ങൾക്കെതിരെയുള്ള നടപടികളുടെ ഭാഗമായാണ് ഈ റെയ്ഡ് നടന്നതെന്ന് പൊലീസ് അറിയിച്ചു. ആയുധങ്ങൾ എവിടെ നിന്ന് എത്തിച്ചു എന്നതിനെക്കുറിച്ചും കൂടുതൽ പേർക്ക് ഇതിൽ പങ്കുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.






