ന്യൂഡൽഹി: ഇന്ത്യയുടെ രണ്ടാമത്തെ എൽപിജി ടാങ്കർ കപ്പലായ നന്ദാദേവി ഹോർമുസ് കടലിടുക്ക് വിജയകരമായി പിന്നിട്ട് അന്താരാഷ്ട്ര സമുദ്രപരിധിയിൽ പ്രവേശിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 46,000 മെട്രിക് ടണ്ണിലധികം ദ്രവീകൃത പെട്രോളിയം ഗ്യാസ് വഹിക്കുന്ന കപ്പൽ ഇന്ത്യൻ നാവികസേനയുടെ അകമ്പടിയോടെ ഇന്ത്യയിലേക്കുള്ള യാത്ര തുടരുകയാണ്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ മുംബൈയിലോ കണ്ട്ല തുറമുഖത്തിലോ കപ്പൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ ഇന്ത്യയുടെ ഊർജ്ജ വിതരണത്തിന് ഈ ചരക്ക് ഏറെ നിർണായകമാണ്. നേരത്തെ, നയതന്ത്ര ചർച്ചകൾക്ക് പിന്നാലെ ഇന്ത്യയുടെ ആദ്യ എൽപിജി കപ്പലായ ശിവാലിക് ഹോർമുസ് കടലിടുക്ക് പിന്നിട്ടിരുന്നു. രണ്ട് കപ്പലുകളും നാവികസേനയുടെ മാർഗനിർദ്ദേശത്തോടെയാണ് സുരക്ഷിതമായി യാത്ര തുടരുന്നത്.






