മുംബൈ: നാസിക്കിലെ ടിസിഎസുമായി ബന്ധപ്പെട്ട ലൈംഗിക പീഡനവും മതപരിവർത്തന ശ്രമവും ഉൾപ്പെടെയുള്ള കേസിൽ ഒളിവിലായിരുന്ന എച്ച്ആർ മാനേജർ നിദാ ഖാൻ അറസ്റ്റിൽ. കേസ് രജിസ്റ്റർ ചെയ്ത് 40 ദിവസത്തിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ പിടികൂടിയത്. ഛത്രപതി സംഭാജി നഗറിൽ നിന്നാണ് അറസ്റ്റ് നടന്നത്.
കേസിൽ നേരത്തെ ആറ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ നിദാ ഖാൻ കഴിഞ്ഞ നാല് ദിവസമായി കൈസർ കോളനിയിലെ ഫ്ലാറ്റിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്നുവെന്നാണ് വിവരം. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നിരീക്ഷണം ശക്തമാക്കി, തുടർന്ന് നാസിക് എസ്‌ഐടി, ഛത്രപതി സംഭാജി നഗർ പോലീസ് കമ്മിഷണറേറ്റ്, ക്രൈം ബ്രാഞ്ച് എന്നിവയുടെ സംയുക്ത നീക്കത്തിലാണ് അറസ്റ്റ് നടന്നത്.
മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തുടർ ചോദ്യംചെയ്യലിനായി ഇവരെ നാസിക്കിലേക്ക് മാറ്റി. താൻ ഗർഭിണിയാണെന്നു പറഞ്ഞ് മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് ഇവർ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇടക്കാല ജാമ്യം അനുവദിച്ചിരുന്നില്ല.
2021-ൽ ടിസിഎസിൽ പ്രോസസ് അസോസിയേറ്റായി ജോലിയിൽ ചേർന്ന നിദാ ഖാനെ പിന്നീട് ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് സസ്പെൻഡ് ചെയ്തിരുന്നു. ചില ജീവനക്കാർ ലൈംഗികവും മാനസികവുമായ പീഡനങ്ങൾക്കും മതപരിവർത്തന ശ്രമങ്ങൾക്കും വിധേയരായെന്ന പരാതികളാണ് കേസിന് ആധാരം.






