പാലക്കാട്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സനെതിരായ ലൈംഗിക പീഡന പരാതിയിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെട്ടു. ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഡിജിപിയോട് കമ്മീഷൻ വിശദീകരണം തേടി. അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഇതുവരെ സ്വീകരിച്ച നടപടികളെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. പാലക്കാട് ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ജോലി വാഗ്ദാനം ചെയ്ത് പലതവണ പീഡിപ്പിച്ചതായും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ ആരോപിക്കുന്നു. രാഷ്ട്രീയ സ്വാധീനം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയതായും, എംഎൽഎമാരും എംപിമാരുമൊപ്പമുള്ള ചിത്രങ്ങൾ കാണിച്ചുവെന്നുമാണ് യുവതിയുടെ ആരോപണം. ഗർഭിണിയായപ്പോൾ ഗർഭച്ഛിദ്രത്തിനായി മരുന്നുകൾ നൽകി നിർബന്ധിച്ചതായും പരാതിയിൽ പറയുന്നു.
പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. സംഭവത്തിന് പിന്നാലെ പ്രശോഭ് ഒളിവിൽ പോയതായും റിപ്പോർട്ടുണ്ട്. ഇതിനിടെ, കേസിൽ മുൻകൂർ ജാമ്യം തേടി അദ്ദേഹം മണ്ണാർക്കാട് എസ്.സി/എസ്.ടി കോടതിയെ സമീപിച്ചിട്ടുണ്ട്. താൻ നിരപരാധിയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും പ്രശോഭ് വാദിക്കുന്നു.




