കോഴിക്കോട്: എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണനെ മന്ത്രിയാക്കാമെന്ന് പറഞ്ഞ് വ്യാജ ഫോൺവിളി നടത്തിയ കേസിൽ ഉപയോഗിച്ച സിം കാർഡിന്റെ ഉടമയെ പൊലീസ് കണ്ടെത്തി. ഡൽഹി സ്വദേശിയുടെ പേരിലാണ് സിം കാർഡ് രജിസ്റ്റർ ചെയ്തിരുന്നത്.
പൊലീസ് ചോദ്യം ചെയ്തപ്പോൾ സിം കാർഡ് തന്റേതാണെന്ന് ഇയാൾ സമ്മതിച്ചു. എന്നാൽ, ഫോൺവിളിയുമായി തനിക്ക് ബന്ധമില്ലെന്നും മൊബൈൽ ഫോൺ നേരത്തെ മോഷണം പോയിരുന്നുവെന്നും ഇയാൾ മൊഴി നൽകി. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസങ്ങളായി ഡൽഹിയിൽ അന്വേഷണം നടത്തി വരികയായിരുന്നു. കേരളത്തിൽ നിന്നെത്തിയ പൊലീസ് സംഘം സിം ഉടമയെ വിശദമായി ചോദ്യം ചെയ്തു.
ജൂലൈ 6-ന് വിദ്യാ ബാലകൃഷ്ണന് ഒരു ഫോൺവിളി ലഭിച്ചു. സംസ്ഥാന മന്ത്രിസഭയിൽ ഉടൻ മാറ്റമുണ്ടാകുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നും വിളിച്ചയാൾ പറഞ്ഞു. പ്രിയങ്ക ഗാന്ധി എംപിയുടെ ഡൽഹി ഓഫീസിലെ രാജ്കുമാർ ആണെന്ന് പറഞ്ഞായിരുന്നു ഫോൺവിളി.
സംഭവം അറിഞ്ഞ പ്രിയങ്ക ഗാന്ധി, യഥാർഥ രാജ്കുമാറിന്റെ ശബ്ദസന്ദേശം വിദ്യയ്ക്ക് അയച്ചുനൽകി. രണ്ട് ശബ്ദങ്ങളും വ്യത്യസ്തമാണെന്ന് വിദ്യ സ്ഥിരീകരിച്ചു. തുടർന്ന് വിദ്യ കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ ആൾമാറാട്ടം നടത്തി തട്ടിപ്പ് നടത്താൻ ശ്രമിച്ചതിനും ഐ.ടി. നിയമത്തിലെ 66D വകുപ്പ് പ്രകാരവും പൊലീസ് കേസെടുത്തു. കോഴിക്കോട് സിറ്റി പോലീസിലെ സൈബർ ക്രൈം അസിസ്റ്റന്റ് കമ്മിഷണർ എസ്.എം. പ്രദീപ്കുമാറാണ് കേസ് അന്വേഷിക്കുന്നത്.
വിദ്യാ ബാലകൃഷ്ണന് പുറമെ കോൺഗ്രസ് നേതാക്കളായ എംപിമാർ ഷാഫി പറമ്പിലും ഡീൻ കുര്യാക്കോസിനും സമാനമായ വ്യാജ ഫോൺവിളികൾ ലഭിച്ചിരുന്നു. പണം നൽകിയാൽ ഉന്നത പദവികൾ ലഭ്യമാക്കാമെന്നായിരുന്നു ഇവർക്കും വാഗ്ദാനം. ഈ സംഭവങ്ങളിലും പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി.എസ്. രാജ്കുമാറിന്റെ പരാതിയിൽ വയനാട് സൈബർ പൊലീസ് പ്രത്യേക കേസെടുത്ത് അന്വേഷണം നടത്തുകയാണ്.




