ദുബൈ: ഷാർജയിലും ദുബൈയിലും ഡെലിവറി ബൈക്കുകൾ ഉൾപ്പെടെയുള്ള ഇരുചക്രവാഹനങ്ങൾക്കായി റോഡിലെ ലൈൻ ഉപയോഗവുമായി ബന്ധപ്പെട്ട പുതിയ ഗതാഗതനിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. റോഡപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ റൈഡർമാരുടെയും മറ്റ് വാഹനയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ശക്തമാക്കുന്നത്.
ഷാർജയിൽ നാല് ലൈനുള്ള റോഡുകളിൽ വലതുവശത്തെ മൂന്നാമത്തെയും നാലാമത്തെയും ലൈനുകളിലും, മൂന്ന് ലൈനുള്ള റോഡുകളിൽ നടുവിലെയും വലതുവശത്തെയും ലൈനുകളിലുമാണ് ബൈക്കുകൾക്ക് സഞ്ചരിക്കാൻ അനുമതിയുള്ളു. രണ്ട് ലൈനുള്ള റോഡുകളിൽ വലതുവശത്തെ ലൈനിലൂടെയാണ് മോട്ടോർബൈക്കുകൾക്ക് സഞ്ചരിക്കാവുന്നത്.
ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളും ഷാർജയിൽ വലതുവശത്തെ ലൈനിൽ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ദുബൈയിൽ അഞ്ച് വരി റോഡുകളിൽ ഏറ്റവും ഇടതുവശത്തെ രണ്ട് ലൈനുകളിലും, നാല് ലൈനും മൂന്ന് ലൈനും ഉള്ള റോഡുകളിൽ ഇടതുവശത്തെ ലൈനിലും ഇരുചക്രവാഹനങ്ങൾക്ക് നിരോധനമാണ്.
ലൈനുകൾ കൃത്യമായി പാലിക്കുന്നതിനായി റഡാർ നിരീക്ഷണം കൂടുതൽ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു. നിയമലംഘനങ്ങൾക്ക് ഷാർജയിൽ ഹൈവി വാഹനങ്ങൾക്ക് 1500 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റും, ലൈന നിയമലംഘനത്തിന് 500 ദിർഹം പിഴയും ഏർപ്പെടുത്തും.
ദുബൈയിൽ ആദ്യ ലംഘനത്തിന് 500 ദിർഹവും, ആവർത്തിച്ചാൽ 700 ദിർഹവും മൂന്നാം തവണ ലൈസൻസ് സസ്പെൻഡ് ചെയ്യലുമാണ് ശിക്ഷ. അബൂദബിയിലും അജ്മാനിലും സമാന ഗതാഗതനിയന്ത്രണങ്ങൾ നിലവിലുണ്ടെങ്കിലും, ഈ സുരക്ഷാ നടപടികൾ റോഡ്സ് ആൻഡ് ട്രാൻസ്ഗ്ഗോര്ട്ട് അതോറിറ്റിയും പൊലീസും ചേർന്നാണ് നടപ്പാക്കുന്നത്.




