ന്യൂഡൽഹി: രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനിടെ ജനങ്ങൾക്ക് കേന്ദ്രത്തിന്റെ പുതിയ ഇരുട്ടടി. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ പ്രീമിയം പെട്രോളായ ‘പവർ’ പെട്രോളിന് ലിറ്ററിന് രണ്ട് രൂപ വർദ്ധിപ്പിച്ചു. എന്നാൽ സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ നിലവിൽ മാറ്റമില്ല.
ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനവും പശ്ചിമേഷ്യൻ പ്രതിസന്ധിയും കണക്കിലെടുത്താണ് എണ്ണക്കമ്പനികളുടെ ഈ നീക്കം. പ്രീമിയം പെട്രോളിന് വില വർദ്ധിപ്പിച്ചതോടെ ഉയർന്ന ശേഷിയുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഇനി ചിലവ് കൂടും.
പുതിയ വർദ്ധനവോടെ എച്ച്‌പിസിഎല്ലിന്റെ ‘പവർ’ പെട്രോളിന് ലിറ്ററിന് രണ്ട് രൂപയോളം അധികം നൽകണം. പ്രീമിയം വിഭാഗത്തിൽപ്പെടുന്ന മറ്റ് എണ്ണക്കമ്പനികളുടെ ഇന്ധനങ്ങൾക്കും സമാനമായ വർദ്ധനവുണ്ടായേക്കും. യുദ്ധം ഇനിയും നീണ്ടുപോവുകയാണെങ്കിൽ സാധാരണ പെട്രോളിന്റെ വിലയും കൂട്ടിയേക്കാം എന്ന ആശങ്കയും നിലവിലുണ്ട്.






