ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ സ്വർണ ഉപഭോഗം കുറയ്ക്കണമെന്ന് ആഹ്വാനം ചെയ്തതിന് പിന്നാലെ, ഇതേ പാത പിന്തുടർന്ന് 1967-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും സമാനമായ നിർദ്ദേശം നൽകിയിരുന്നു എന്ന തരത്തിലുള്ള പ്രചാരണം സോഷ്യൽ മീഡിയയിൽ ശക്തമാകുകയാണ്. 1967 ജൂൺ 6-ലെ ‘ദി ഹിന്ദു’ പത്രത്തിന്റെ ഒന്നാം പേജ് എന്ന നിലയിൽ പ്രചരിക്കുന്ന ഒരു ചിത്രമാണ് ഈ വാദങ്ങൾക്ക് ആധാരമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. “സ്വർണ്ണം വാങ്ങരുത്, ജനങ്ങളോട് ഇന്ദിര; ദേശീയ അച്ചടക്കത്തിന് ആഹ്വാനം” എന്ന തലക്കെട്ടോടു കൂടിയ വാർത്താചിത്രം വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട്. നിലവിലെ കേന്ദ്ര സർക്കാർ നയങ്ങൾ പുതിയതല്ലെന്നും ദശാബ്ദങ്ങൾക്ക് മുൻപ് കോൺഗ്രസ് സർക്കാരും ഇതേ നിലപാട് സ്വീകരിച്ചിരുന്നുവെന്നും സ്ഥാപിക്കാനാണ് ഈ പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നത്.
എന്നാൽ ഈ വാർത്ത പൂർണ്ണമായും വ്യാജമാണെന്ന് വിവിധ ഫാക്ട് ചെക്ക് പരിശോധനകളിൽ വ്യക്തമായി. പ്രചരിക്കുന്ന പത്രവാർത്തയുടെ ചിത്രം ഡിജിറ്റലായി എഡിറ്റ് ചെയ്ത് നിർമ്മിച്ചതാണെന്ന് ‘ദി ഹിന്ദു’ പത്രം തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പത്രത്തിന്റെ ആർക്കൈവ്സുകൾ പരിശോധിച്ചതിൽ നിന്നും 1967 ജൂൺ 6-ന് ഇത്തരമൊരു വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചു. അക്കാലത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ദിരാഗാന്ധി ഇത്തരമൊരു പ്രസ്താവന നടത്തിയെന്ന വാദത്തിന് ചരിത്രപരമായ രേഖകളുടെ പിൻബലമില്ലെന്നും പത്രം വ്യക്തമാക്കി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കാരണമാകുമെന്നും ഇത്തരം ചിത്രങ്ങൾ പങ്കുവെക്കുന്നതിന് മുൻപ് സത്യാവസ്ഥ പരിശോധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. മോദിയുടെ ആഹ്വാനത്തെ ചരിത്രപരമായ സംഭവങ്ങളുമായി കൂട്ടിക്കെട്ടി ന്യായീകരിക്കാൻ ബോധപൂർവ്വം സൃഷ്ടിച്ചതാണ് ഈ വ്യാജചിത്രമെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്.






