കണ്ണൂർ: അഞ്ചരക്കണ്ടി കണ്ണൂർ ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡോ. കെ. റാമിനെ കോളേജിൽ നിന്ന് പുറത്താക്കാൻ മാനേജ്‌മെന്റ് തീരുമാനം എടുത്തതായി വിവരം. ചൊവ്വാഴ്ച ചേർന്ന മാനേജ്‌മെന്റ് യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. എന്നാൽ, ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടില്ല.
ഓറൽ പതോളജി വിഭാഗം മേധാവിയും അധ്യാപകനുമായ ഡോ. കെ. റാമിനെതിരേ നിതിൻ രാജിന്റെ ആത്മഹത്യയ്ക്കുമുമ്പ് തന്നെ നിരവധി പരാതികൾ ഉയർന്നിരുന്നു. മരണത്തിന് പിന്നാലെ കൂടുതൽ വിദ്യാർത്ഥികൾ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ മാനേജ്‌മെന്റ് സ്ഥിരമായി പുറത്താക്കാനുള്ള തീരുമാനം കൈക്കൊണ്ടതായി അറിയുന്നു.
അതേസമയം, ഇതേ കേസിൽ ആരോപണവിധേയയായ ഡോ. സംഗീത നമ്പ്യാരിനെതിരേ അന്വേഷണഫലത്തെ അടിസ്ഥാനപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കാമെന്ന് യോഗത്തിൽ ധാരണയായി. ഇരുവരും നിലവിൽ സസ്‌പെൻഷനിലാണ്.
നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ ഡോ. കെ. റാം പ്രതിയാക്കി. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന കുറ്റവും പട്ടികജാതി-പട്ടികവർഗ അതിക്രമനിരോധന നിയമപ്രകാരം കേസും ഇയാൾക്കെതിരേ ചുമത്തിയിട്ടുണ്ട്.
ആന്ധ്രാപ്രദേശ് സ്വദേശിയായ ഡോ. റാം ഇപ്പോഴും ഒളിവിലാണെന്നും ഇയാളെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
ഇതിനിടെ, കണ്ണൂർ പാലയാട് പ്രദേശത്തെ ഡോ. റാമിന്റെ ഡെന്റൽ ക്ലിനിക്കിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ക്ലിനിക്ക് അടച്ചുപൂട്ടിയെന്ന ബോർഡും സ്ഥാപിച്ചിട്ടുണ്ട്.






