പാലക്കാട്: നഗരസഭയിലെ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ ശ്രദ്ധേയമായ വിജയമായി മാറുകയാണ് വിമത സ്ഥാനാർത്ഥിയായ എച്ച്. റഷീദിന്റെ വിജയം. പള്ളിപ്പുറം 48-ാം വാർഡിൽ നിന്നുള്ള റഷീദിന്റെ വിജയം നഗരസഭയിലെ ഭരണ സാധ്യതകളിൽ നിർണായക സ്വാധീനം ചെലുത്തുന്നതായാണ് രാഷ്ട്രീയ വിലയിരുത്തൽ.
വിമതനായി മത്സരരംഗത്തിറങ്ങിയ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി റഷീദ്, യുഡിഎഫിന് ഭരിക്കാൻ ആവശ്യമായ അംഗസംഖ്യ തികയാത്ത സാഹചര്യത്തിൽ നഗരസഭയിലെ വിജയിച്ച കൗൺസിലർമാരിൽ പ്രമുഖ സ്ഥാനാർത്ഥിയായി മാറിയിരിക്കുകയാണ്.
കോൺഗ്രസിലെ തെറ്റായ തീരുമാനങ്ങളാണ് തന്നെ മത്സര രംഗത്ത് എത്തിച്ചതെന്ന് റഷീദ് പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായ അനിൽ ബാലനാണ് തന്നെ മത്സരിപ്പിച്ചതെന്നും തന്റെ വിജയത്തിന്റെ പൂർണ്ണ ക്രെഡിറ്റ് അനിൽ ബാലനുള്ളതാണെന്നും റഷീദ് വ്യക്തമാക്കി. അനിൽ ബാലൻ പറയുന്നതനുസരിച്ചായിരിക്കും തുടർന്നുള്ള രാഷ്ട്രീയ തീരുമാനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾ നൽകിയ ഈ വിജയം കോൺഗ്രസ് നേതൃത്വത്തിന്റെ തെറ്റായ തീരുമാനങ്ങൾക്കുള്ള മറുപടിയാണെന്നും, വിജയിപ്പിച്ച ജനങ്ങളോടൊപ്പം എന്നും നിന്നുകൊണ്ട് പ്രവർത്തിക്കുമെന്നും റഷീദ് കൂട്ടിച്ചേർത്തു. മത്സരരംഗത്തുണ്ടായിരുന്ന അനിൽ ബാലന് വിജയിക്കാൻ സാധിച്ചിരുന്നില്ല.
നിലവിൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള അംഗസംഖ്യ ഇല്ലാത്ത നഗരസഭയിൽ, യുഡിഎഫ് ഭരണത്തിലേക്ക് എത്തുന്ന സാഹചര്യത്തിൽ എൽഡിഎഫിനും യുഡിഎഫിനും ഒരുപോലെ സ്വീകാര്യനായ വിജയിയായി റഷീദ് മാറുന്നുവെന്നതാണ് ശ്രദ്ധേയം. വിമതനെന്ന പേരിൽ തുടങ്ങിയ രാഷ്ട്രീയ യാത്ര, ഇപ്പോൾ നഗരസഭയിലെ നിർണായക ശക്തിയായി മാറുകയാണ്.










