സുൽത്താൻ ബത്തേരി: പോക്സോ കേസിൽ ഒളിവിലായിരുന്ന ഗുണ്ടാ തലവൻ സാഗേഷ് കുമ്പാളിയെ എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരിയിൽ റിസോർട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.
കോഴിക്കോട് സ്വദേശിയായ 16 വയസുകാരിയെ ലഹരി നൽകി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഒന്നര മാസമായി പൊലീസ് ഇയാളെ അന്വേഷിച്ചുവരികയായിരുന്നു. റിസോർട്ട് വളഞ്ഞാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച സാഗേഷിനെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്.
അന്തർസംസ്ഥാന ലഹരി സംഘത്തിലെ പ്രധാന കണ്ണിയാണ് സാഗേഷെന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെ പതിനഞ്ചോളം കേസുകളുണ്ട്. കഞ്ചാവ് കേസിൽ ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെ വിദ്യാർഥികളുമായി സൗഹൃദം സ്ഥാപിച്ചാണ് പ്രതി ലഹരി വിൽപ്പന നടത്തിയിരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി. ക്വട്ടേഷൻ സംഘങ്ങൾക്കും ജിം, മാർഷ്യൽ ആർട്സ് മേഖലകളുമായി ബന്ധപ്പെട്ടവർക്കും ലഹരി എത്തിച്ചിരുന്നതായും പൊലീസ് പറയുന്നു.
തമിഴ് സിനിമയിലെ ‘റോളക്സ്’ എന്ന കഥാപാത്രത്തെ അനുകരിച്ചാണ് സാഗേഷ് സമൂഹമാധ്യമങ്ങളിൽ ‘ഡോൺ’ എന്ന പ്രതിച്ഛായ സൃഷ്ടിച്ചിരുന്നത്. പൊലീസ് അന്വേഷണം ഒഴിവാക്കാൻ ഇയാൾ ഇടയ്ക്കിടെ സിം കാർഡുകളും സമൂഹമാധ്യമ അക്കൗണ്ടുകളും മാറ്റിയിരുന്നതായും അന്വേഷണസംഘം വ്യക്തമാക്കി.
‘ഓപ്പറേഷൻ റോളക്സ്’ എന്ന പേരിലാണ് എലത്തൂർ പൊലീസും സൈബർ സെല്ലും അന്വേഷണം നടത്തിയത്. നിരവധി മൊബൈൽ നമ്പറുകളും ടവർ ലൊക്കേഷനുകളും പരിശോധിച്ചാണ് പ്രതിയുടെ ഒളിത്താവളം കണ്ടെത്തിയത്. സാഗേഷിന്റെ അറസ്റ്റോടെ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി ശൃംഖലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.




