ന്യൂഡൽഹി: നീറ്റ് പരീക്ഷയുടെ നടത്തിപ്പിൽ സുരക്ഷയും സുതാര്യതയും ഉറപ്പാക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പുതിയ സുരക്ഷാ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. പരീക്ഷയുടെ നിർണായക മേഖലകളിൽ ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കാനാണ് തീരുമാനം.
സൈബർ സുരക്ഷ, പരീക്ഷാ കേന്ദ്രങ്ങളുടെ പ്രവർത്തനം, ഫോറൻസിക്സ് തുടങ്ങിയ വിഭാഗങ്ങളിലാണ് പുതിയ നിയമനങ്ങൾ നടത്തുക. പേപ്പർ ചോർച്ച, ആൾമാറാട്ടം, മറ്റ് പരീക്ഷാ ക്രമക്കേടുകൾ എന്നിവ തടയാനും അന്വേഷിക്കാനും വിദഗ്ധർക്ക് പ്രത്യേക ചുമതല നൽകും.
തട്ടിപ്പുകൾ കണ്ടെത്തുന്നതിനും കുറ്റമറ്റ അന്വേഷണം ഉറപ്പാക്കുന്നതിനുമായി സി.ബി.ഐ, ഐ.ബി, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സംസ്ഥാന പൊലീസ് എന്നിവയുമായി സഹകരിച്ച് സുരക്ഷാ പരിശോധനകളും അന്വേഷണങ്ങളും നടത്തും.
ഹൈടെക് പരീക്ഷാ തട്ടിപ്പുകൾ കണ്ടെത്തുന്നതിനായി ഡിജിറ്റൽ ഫോറൻസിക്സ് സംവിധാനവും കൂടുതൽ ശക്തമാക്കും. 2026ലെ നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന പേപ്പർ ചോർച്ച ആരോപണങ്ങൾക്കും വിവാദങ്ങൾക്കും പിന്നാലെയാണ് എൻടിഎയുടെ പുതിയ നടപടി.


