കോഴിക്കോട്: സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സംസ്ഥാനതല പണിമുടക്കിന്റെ ഭാഗമായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ നഴ്സുമാർ പ്രതിഷേധം നടത്തി. സമരത്തിൽ പങ്കെടുത്ത നഴ്സുമാരെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അവർ ആരോപിച്ചു. പണിമുടക്കിൽ പങ്കെടുത്തവരെ പിരിച്ചുവിടുമെന്നു മാനേജ്മെന്റ് മുന്നറിയിപ്പ് നൽകിയതായും നഴ്സുമാർ പറഞ്ഞു.
മിനിമം വേതനം 40,000 രൂപയായി നിശ്ചയിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ആശുപത്രി നഴ്സുമാർ തിങ്കളാഴ്ച മുതൽ പണിമുടക്കിലാണ്. ഇതിന്റെ ഭാഗമായി ബേബി മെമ്മോറിയൽ ആശുപത്രിയിലും നഴ്സുമാർ ജോലിയിൽ നിന്നും വിട്ടുനിന്ന് സമരത്തിൽ പങ്കെടുത്തു.
സമരം നടത്തുമെന്ന് ഇന്നലെ രാത്രി തന്നെ മാനേജ്മെന്റിനെ അറിയിച്ചിരുന്നുവെന്നും, രാവിലെ നഴ്സുമാർക്ക് ക്ലാസ് ഉണ്ടെന്ന പേരിൽ തടഞ്ഞുവെച്ച് ജോലി ചെയ്യിപ്പിച്ചതായും യുഎൻഎ (യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ) ഭാരവാഹികൾ ആരോപിച്ചു. കൂടുതൽ നഴ്സുമാർ സമരത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ ഭീഷണിപ്പെടുത്തുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തതായും അവർ പറഞ്ഞു. ആശുപത്രി അധികൃതർ അടിസ്ഥാന ആവശ്യങ്ങൾ പോലും പരിഗണിക്കുന്നില്ലെന്നും, ഇന്ന് ജോലി ചെയ്യാത്ത സ്റ്റാഫിനെ ടെർമിനേറ്റ് ചെയ്യുമെന്ന് മാനേജ്മെന്റ് മുന്നറിയിപ്പ് നൽകിയതായും നഴ്സുമാർ ആരോപിച്ചു.
എന്നാൽ നഴ്സുമാരെ കയ്യേറ്റം ചെയ്തെന്ന ആരോപണം ആശുപത്രി മാനേജ്മെന്റ് തള്ളി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അതേസമയം ശമ്പള വർധനയുമായി ബന്ധപ്പെട്ട് യുഎൻഎയുമായി ധാരണയിലെത്താത്ത എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ആശുപത്രികളിലാണ് സമരം ശക്തമായി തുടരുന്നത്.
മറ്റു ജില്ലകളിലെ ഏകദേശം 200 സ്വകാര്യ ആശുപത്രികൾ കൂടുതൽ വേതനം നൽകാമെന്ന് ഉറപ്പു നൽകിയതിനെ തുടർന്ന് അവിടങ്ങളിലെ സമരം പിൻവലിച്ചിട്ടുണ്ട്. അടിസ്ഥാന ശമ്പളം വർധിപ്പിച്ച് കരാർ ഒപ്പിടുന്ന ആശുപത്രികളിൽ സമരം അവസാനിപ്പിക്കുമെന്ന് സംഘടന അറിയിച്ചു. സമരം തുടരുന്ന ആശുപത്രി മാനേജ്മെന്റുകളുമായി ചർച്ചകൾ തുടരുകയാണെന്നും യുഎൻഎ വ്യക്തമാക്കി.






