പാലക്കാട്: വടക്കഞ്ചേരി ഓർമ്മകളിലേക്കൊരു മടക്കയാത്രയായിരുന്നു മണപ്പാടത്തിന്റെയും പാലക്കാടിന്റെയും രാജേട്ടന്. ബുധനാഴ്ച മണപ്പാടത്തെ തറവാട്ടിലെത്തിയ അദ്ദേഹം വ്യാഴാഴ്ച കാർത്തികവിളക്കുനാളിൽ തട്ടകത്തിലെ ഭഗവതിയായ കാർത്ത്യായനീദേവിയെ കണ്ട് തൊഴുതു. താൻ പഠിച്ച കണക്കന്നൂരിലെ എൽപി സ്കൂളിലും മഞ്ഞപ്ര ട്വിങ്കിൾ മെമ്മോറിയൽ ഹിന്ദു യുപി സ്കൂളിലുമെത്തി.
വർഷങ്ങൾക്കുശേഷം മഞ്ഞപ്ര ട്വിങ്കിൾ മെമ്മോറിയൽ ഹിന്ദു യുപി സ്കൂളിലെത്തിയപ്പോൾ അദ്ദേഹം പ്രായം മറന്ന് കുട്ടിയായി. എല്ലാ ക്ലാസ് മുറികളിലും കയറിയിറങ്ങി. സ്വയം പരിചയപ്പെടുത്തിയും കുട്ടികളോട് വിശേഷം ചോദിച്ചും അവരിലൊരാളായി. പ്രധാനാധ്യാപിക ടി. ബിന്ദു ജോണും മറ്റ് അധ്യാപകരും കുട്ടികളും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ചു.
ഫെബ്രുവരിയിൽ സ്കൂളിന്റെ 125 -ാം വാർഷികത്തിന് ഒ. രാജഗോപലിനെ ക്ഷണിച്ചിരുന്നെങ്കിലും എത്താൻ കഴിഞ്ഞില്ല. ബുധനാഴ്ച മണപ്പാടത്തെ തറവാട്ട് വീട്ടിലെത്തിയപ്പോൾ അക്കാര്യം ഓർത്ത് സ്കൂളിലെത്തുകയായിരുന്നു.
ബുധനാഴ്ച ഉച്ചയോടെ പാലക്കാട്ടെ ബിജെപി നേതാവും മുൻ നഗരസഭാ കൗൺസിലറുമായ വി. നടേശന്റെ വീട്ടിലും ഒ. രാജഗോപാൽ എത്തിയിരുന്നു. അവിടെനിന്ന് ഉച്ചഭക്ഷണവും കഴിച്ചു.
നവീകരിച്ച ബിജെപി ജില്ലാ കാര്യാലയത്തിലും അദ്ദേഹമെത്തി. മുതിർന്ന നേതാവ് കുമ്മനം രാജശേഖരനും ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ സ്വീകരിച്ചു. കാര്യാലയം ചുറ്റിനടന്നു കണ്ട അദ്ദേഹം അടൽ ബിഹാരി വാജ്പേയിയുടെ ചിത്രം വളരെ മനോഹരമായിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടതായി പ്രശാന്ത് ശിവൻ പറഞ്ഞു.




