കുവൈത്ത് സിറ്റി: വികലാംഗനെന്ന വ്യാജേന സഹതാപം നേടിക്കൊണ്ട് ലഹരിമരുന്ന് വിൽപ്പന നടത്തിയയാളെ കുവൈത്തിലെ ഫർവാനിയയിൽ പൊലീസ് പിടികൂടി. ഒരു കാലില്ലാത്ത ഇയാൾ ശാരീരിക അവശതകൾ കാട്ടി സംശയം ഒഴിവാക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.
ലഹരിമരുന്ന് മാഫിയക്കെതിരെ ഫർവാനിയ പൊലീസ് നടത്തുന്ന പരിശോധനകൾക്കിടയിലാണ് ഇയാൾ കുടുങ്ങിയത്. പട്രോളിംഗ് നടത്തുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പരിശോധന നടത്തി.
പൊലീസിനെ കണ്ടപ്പോൾ താൻ നിരപരാധിയാണെന്നും തന്റെ പക്കൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും ഇയാൾ അവകാശപ്പെട്ടെങ്കിലും നടത്തിയ പരിശോധനയിൽ ചെറിയ പൊതികളിൽ സൂക്ഷിച്ച ലിറിക്ക ഗുളികകളും പണവും കണ്ടെത്തി.
പിടിച്ചെടുത്ത ലഹരിമരുന്നും പണവും സഹിതം പ്രതിയെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ലഹരിമരുന്ന് വ്യാപനത്തിനെതിരെ കർശന നടപടി തുടരുമെന്നും വേഷപ്രച്ഛന്നരായാലും കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി.




