തിരുവനന്തപുരം: ഭൂട്ടാനിൽ നിന്ന് കടത്തിയ വാഹനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ നടൻ ദുൽഖർ സൽമാന് കസ്റ്റംസ് ഇന്ന് നോട്ടീസ് നൽകും. പിടിച്ചെടുത്ത വാഹനങ്ങളുടെ രേഖകൾ നേരിട്ട് ഹാജരാക്കാൻ അദ്ദേഹത്തെ നിർദ്ദേശിച്ചിട്ടുണ്ട്. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള കൂടുതൽ വാഹനങ്ങളും ഇപ്പോൾ അന്വേഷണത്തിന്റെ ഭാഗമാണ്.
വാഹനങ്ങളുടെ രേഖകളിൽ തുടരുന്ന അവ്യക്തതയാണ് കസ്റ്റംസ് നടപടിക്ക് കാരണമായത്. ഇതേ കേസിൽ നടൻ അമിത് ചക്കാലയ്ക്കലിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള സാധ്യതയും ഉണ്ട്. ഇന്നലെ അദ്ദേഹത്തിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു.
ഭൂട്ടാനിൽ നിന്ന് ഇരുന്നൂറോളം വാഹനങ്ങളാണ് കേരളത്തിലേക്ക് കടത്തിയത്. സംസ്ഥാനത്തെ 35 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ 36 വാഹനങ്ങൾ പിടിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു. പരിശോധനയിൽ വൻ ജിഎസ്ടി തട്ടിപ്പും പുറത്തുവന്നു. വിലകൂടിയ വാഹനങ്ങൾ ഭൂട്ടാനിൽ എത്തിച്ച് പിന്നീട് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതായിരുന്നു സംഘത്തിന്റെ രീതി. പരിവാഹൻ വെബ്സൈറ്റിലും രേഖകളിൽ കൃത്രിമം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
നടന്മാരായ ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്. ദുൽഖറും അമിതും താമസിക്കുന്ന വീടുകളിൽ നിന്ന് രണ്ടു വീതം വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു. ആവശ്യമായ രേഖകൾ ഹാജരാക്കാത്ത പക്ഷം നിയമാനുസൃതമായി കർശന നടപടി നേരിടേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു.










