സംസ്ഥാനത്ത് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷ പ്രതിഷേധം. ബിജെപിയും കോൺഗ്രസും നടത്തിയ മാർച്ചുകളിൽ വ്യാപക സംഘർഷമുണ്ടായി. ആലപ്പുഴയിലും പത്തനംതിട്ടയിലും ഇടുക്കിയിലും ബിജെപി പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടി. സെക്രട്ടറിയറ്റിന് മുന്നിൽ മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കോഴിക്കോട് ജില്ലാ കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷം ഉണ്ടായി. കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ ബിജെപി മാർച്ച് നടത്തി. ഇതിനിടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതിനെതിരെ, ജില്ലാ ജയിലിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തി. ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കും വരെ പ്രതിഷേധം തുടരാനാണ് തീരുമാനം. മണ്ഡലം തലത്തിലും പഞ്ചായത്ത് തലത്തിലും സമരം തുടരാനും കെപിസിസി നിർദ്ദേശമുണ്ട്.






