ലോകത്തിലെ തന്നെ ഏറ്റവും വിജയകരമായ ജല പങ്കിടൽ കരാറുകളിലൊന്നാണ് സിന്ധു നദീജല കരാർ. പാക്കിസ്ഥാൻ ജനതയുടെ നിലനിൽപ്പിന് വലിയ പങ്കുവഹിക്കുന്ന ഒന്നാണ് സിന്ധു നദി. എന്നാൽ ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ഈ കരാർ
മരവിപ്പിക്കാൻ കേന്ദ്ര കാബിനറ്റ് കമ്മിറ്റി ഓഫ് സെക്യൂരിറ്റി (സിസിഎസ്) തീരുമാനമെടുത്തു.
2025 ഇക്കോളജിക്കൽ ത്രെറ്റ് റിപ്പോർട്ട് പ്രകാരം, ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ചതോടെ പാകിസ്ഥാനിൽ ഗൗരവമായ ജലക്ഷാമ ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്. സിന്ധു നദീതടത്തിലെ ജലത്തെ അമിതമായി ആശ്രയിക്കുന്ന പാകിസ്ഥാന് ഈ നീക്കം കനത്ത തിരിച്ചടിയായിരുന്നു.
സിഡ്നി ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, ഉടമ്പടി റദ്ദാക്കിയതോടെ ഇൻഡസിൻ്റെയും അതിൻ്റെ പോഷകനദികളുടെയും പടിഞ്ഞാറോട്ടുള്ള ഒഴുക്ക് നിയന്ത്രിക്കാൻ ഇന്ത്യക്ക് അധികാരം ലഭിച്ചു. പഹൽഗാം ആക്രമണത്തിന് പ്രതികാരമായാണ് ഇന്ത്യ ഉടമ്പടി റദ്ദാക്കിയത്.
പാകിസ്ഥാൻ്റെ കാർഷിക മേഖലയുടെ 80 ശതമാനം സിന്ധു നദീ സംവിധാനത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. അതിനാൽ ഈ നദിയിലെ വെള്ളത്തിന്റെ ഒഴുക്കിൽ ചെറിയ വരൾച്ചയോ മാറ്റമോ വന്നാൽ പാകിസ്ഥാന്റെ കൃഷിക്ക് വലിയ ദോഷമുണ്ടാക്കും.
അതുപോലെ, ജലവൈവിധ്യങ്ങൾ സംഭരിക്കാൻ പാകിസ്ഥാന് മതിയായ സംഭരണശേഷിയില്ല. പാകിസ്ഥാനിലെ നിലവിലുള്ള അണക്കെട്ടുകൾക്ക് സിന്ധു നദീ ഒഴുക്കിന്റെ ഏകദേശം 30 ദിവസത്തേക്കുള്ള ജലം മാത്രമേ സംഭരിച്ച് സൂക്ഷിക്കാൻ കഴിയൂ. അതിനാൽ, ദീർഘകാലമായി ജലത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടാകുകയാണെങ്കിൽ, അത് രാജ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനിടയുണ്ട്.
സിന്ധു നദിയുടെ ഒഴുക്ക് തടസ്സപ്പെടുത്തുന്നത് പാകിസ്ഥാൻ്റെ ഭക്ഷ്യസുരക്ഷയ്ക്കും അതുവഴി രാജ്യത്തിന്റെ അടിസ്ഥാന നിലനിൽപ്പിനും നേരിട്ട് ഭീഷണിയാണെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഒഴുക്ക് പൂർണ്ണമായോ ഗണ്യമായോ കുറയുന്ന സാഹചര്യം രൂപപ്പെട്ടാൽ, ജനസാന്ദ്രതയേറിയ പാകിസ്ഥാനിലെ സമതലങ്ങൾ കടുത്ത ജലക്ഷാമം നേരിടേണ്ടി വരും. ഇത് പ്രത്യേകിച്ച് ശൈത്യകാലത്തും വരണ്ട കാലാവസ്ഥയിലും കൂടുതൽ രൂക്ഷമാകുമെന്ന് മുന്നറിയിപ്പുണ്ട്.
ഇപ്പോൾ ഇന്ത്യക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ നദിയുടെ ഒഴുക്ക് പൂർണമായി തടയാൻ കഴിയുന്നില്ലെങ്കിലും, ചെറിയ തോതിൽ ഉള്ള തടസ്സങ്ങൾ പോലും പാകിസ്ഥാൻ്റെ കാർഷിക മേഖലയെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഗുരുതരമായി ബാധിക്കാനിടയുണ്ട്.
ഈ വർഷം മേയിൽ, ഇന്ത്യ ചെനാബ് നദിയിലെ സലാൽ, ബഗ്ലിഹാർ അണക്കെട്ടുകളിൽ നിന്ന് പാകിസ്ഥാനെ മുൻകൂട്ടി അറിയിക്കാതെ തന്നെ “സംഭരണി ഫ്ലഷിംഗ്” നടത്തി. എക്കൽ നീക്കം ചെയ്യുന്ന ഈ പ്രക്രിയ താഴെ പ്രദേശങ്ങളിൽ പെട്ടെന്നുണ്ടാകുന്ന പ്രത്യാഘാതങ്ങൾ കാരണം ഉടമ്പടി പ്രകാരം നിയന്ത്രിച്ചിരുന്നു. ഇന്ത്യ അണക്കെട്ടിന്റെ ഷട്ടറുകൾ അടച്ചപ്പോൾ പാകിസ്ഥാനിലെ പഞ്ചാബിലുള്ള ചെനാബ് നദിയിലെ പല പ്രദേശങ്ങളും ദിവസങ്ങളോളം വറ്റിപ്പോവുകയും, ഷട്ടറുകൾ തുറന്നപ്പോൾ എക്കൽ നിറഞ്ഞ വെള്ളം കുത്തിയൊലിക്കുകയും ചെയ്തു.
1960-ൽ ലോകബാങ്കിൻ്റെ മധ്യസ്ഥതയിൽ ഒപ്പുവെച്ച ഇൻഡസ് വാട്ടർ ഉടമ്പടി, ഇന്ത്യ-പാക് സഹകരണത്തിലെ അപൂർവ്വ വിജയമായിരുന്നു. ബിയാസ്, രവി, സത്‌ലജ് എന്നീ കിഴക്കൻ നദികളുടെ നിയന്ത്രണം ഇന്ത്യക്കും, സിന്ധു, ഝലം, ചെനാബ് എന്നീ പടിഞ്ഞാറൻ നദികളുടെ നിയന്ത്രണം പാകിസ്ഥാനും ലഭിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള മൂന്ന് യുദ്ധങ്ങളെ അതിജീവിച്ച ഉടമ്പടിയായിരുന്നു ഇത്.
2000- ത്തിൽ രാഷ്ട്രീയ വഷളതയും അതിർത്തി സംഘർഷങ്ങളും ശക്തമായതോടെ ഇൻഡസ് ജല ഉടമ്പടിയുടെ സ്ഥിരത ചോദ്യചിഹ്നത്തിലായി. തുടർന്ന്, കിഴക്കൻ നദികളിൽ ഇന്ത്യക്കുള്ള അവകാശജലത്തിന്റെ പരമാവധി ഉപയോഗം ഉറപ്പുവരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സർക്കാർ ഊർജിത നീക്കങ്ങൾ ആരംഭിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ കരാർ ഔദ്യോഗികമായി റദ്ദാക്കി. ജലത്തിന്റെ ഒഴുക്ക് മാറ്റുന്നത് യുദ്ധനടപടിയെന്നു കണക്കാക്കുമെന്ന മുന്നറിയിപ്പ് പാകിസ്ഥാൻ ഒരുപാട് തവണ ഉയർത്തിയിരുന്നു.
ജലവിതരണം തടസ്സപ്പെട്ടത് ഇപ്പോൾ പാകിസ്ഥാനിലെ കൃഷിയെ ഗുരുതരമായി ബാധിക്കുകയും ദേശീയ സമ്പദ് വ്യവസ്ഥയിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യും . ഇത് തൊഴിലില്ലായ്മയും ദാരിദ്ര്യവും വർധിപ്പിക്കും.




