കോട്ടയം: പാലാ നഗരസഭ വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്-യുഡിഎഫ് വിമത സഖ്യത്തിന് ജയം. യുഡിഎഫ് വിമത സ്ഥാനാർഥി ബിജു മാത്യൂസ് വൈസ് ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. ബിജു മാത്യൂസിന് 14 വോട്ടും യുഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ പനയ്ക്കലിന് 11 വോട്ടുമാണ് ലഭിച്ചത്.
അതേസമയം, യുഡിഎഫ് വിമത കൗൺസിലർ ടോണി തൈപ്പറമ്പിൽ യുഡിഎഫ് സ്ഥാനാർഥിക്കാണ് വോട്ട് ചെയ്തത്. തെരഞ്ഞെടുപ്പിന് പിന്നാലെ കേരള കോൺഗ്രസ് എമ്മിനും പുതിയ വൈസ് ചെയർപേഴ്സണുമെതിരെ ടോണി തൈപ്പറമ്പിൽ വിമർശനവുമായി രംഗത്തെത്തി. നഗരസഭയിൽ കച്ചവടമാണ് നടക്കുന്നതെന്നും യുഡിഎഫ് വിമതരെ തമ്മിലടിപ്പിച്ച് കേരള കോൺഗ്രസ് എം നേട്ടമുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് വിമത കൗൺസിലർമാരായ ബിജു മാത്യൂസും ടോണി തൈപ്പറമ്പിലും തമ്മിൽ സ്ഥാനത്തെച്ചൊല്ലി തർക്കം നിലനിന്നിരുന്നു. തുടർന്ന് ബിജു മാത്യൂസിനെ സ്ഥാനാർഥിയാക്കുകയായിരുന്നു. എൽഡിഎഫിന്റെ പിന്തുണയും ബിജു മാത്യൂസിന് ലഭിച്ചു.
നേരത്തെ യുഡിഎഫ് വിമതരുടെ പിന്തുണയോടെയാണ് എൽഡിഎഫ് ചെയർപേഴ്സണെതിരായ അവിശ്വാസ പ്രമേയം പാസാക്കിയത്. തുടർന്ന് യുഡിഎഫ് വിമതയായ മായാ രാഹുലിന് എൽഡിഎഫ് പിന്തുണ നൽകുകയും അവർ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. നഗരസഭയുടെ വൈസ് ചെയർപേഴ്സണായും മായാ രാഹുൽ നേരത്തെ പ്രവർത്തിച്ചിട്ടുണ്ട്.


