കയ്റോ: സുഡാനിലെ അർദ്ധസൈനിക വിഭാഗങ്ങളുടെ ഡ്രോൺ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ തെക്കൻ-മധ്യ പ്രദേശത്തുള്ള അൽ-ജബലൈൻ ആശുപത്രിയെ ലക്ഷ്യമിട്ട് ആർഎസ്‌എഫ് രണ്ട് ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഡോക്‌ടേഴ്‌സ് വിതൗട്ട് ബോർഡേഴ്‌സ് അറിയിച്ചു. ഒരു ഓപ്പറേഷൻ തിയേറ്ററും പ്രസവ വാർഡും തകർന്ന് അംഗങ്ങൾ ഉൾപ്പെടെ ഏഴ് മെഡിക്കൽ സ്റ്റാഫ് മരിക്കുകയും കുറഞ്ഞത് 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ 80 കിലോമീറ്റർ അകലെയുള്ള കോസ്റ്റി ആശുപത്രിയിലേക്ക് മാറ്റി.
2023 ഏപ്രിൽ മുതലുള്ള സൈന്യവും ആർഎസ്‌എഫും തമ്മിലുള്ള യുദ്ധത്തിനുശേഷമുള്ള ഏറ്റവും പുതിയ ആക്രമണമാണിത്. സംഘർഷത്തിനിടയിൽ രാജ്യത്തെ ആരോഗ്യ സ്ഥാപനങ്ങളെ ലക്ഷ്യമാക്കി ഇതുവരെ 200 ലധികം ആക്രമണങ്ങൾ നടന്നിട്ടുള്ളതായി ലോകാരോഗ്യ സംഘടന മാർച്ചിൽ അറിയിച്ചിരുന്നു. കഴിഞ്ഞ മാസം പടിഞ്ഞാറൻ ഡാർഫറിൽ ഒരു ആശുപത്രിയിൽ 13 കുട്ടികൾ ഉൾപ്പെടെ 70 പേർ കൊല്ലപ്പെട്ടിരുന്നു.
ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം സുഡാനിലെ ഏകദേശം മൂന്നുവർഷത്തെ സംഘർഷത്തിൽ 40,000 ലധികം പേർ കൊല്ലപ്പെട്ടു, എന്നാൽ മാനുഷിക സംഘടനകൾ യഥാർത്ഥ സംഖ്യ കൂടുതലായിരിക്കാമെന്ന് പറയുന്നു. ഡ്രോൺ ആക്രമണ സമയം കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിൻ നടക്കുകയായിരുന്നു.
വൈറ്റ് നൈൽ പ്രവിശ്യ തലസ്ഥാനമായ റബാക്കിലെ മെഡിക്കൽ സപ്ലൈ ഡിപ്പോയെയും ആക്രമണങ്ങൾ ലക്ഷ്യമിട്ടുവെന്നും, മാർച്ച് മുതലുള്ള സൗത്ത് കോർഡോഫാൻ, ബ്ലൂ നൈൽ, ഈസ്റ്റ്, സെൻട്രൽ, സൗത്ത് ഡാർഫർ പ്രവിശ്യകളിലെ ഡ്രോൺ ആക്രമണങ്ങൾ കാരണം ജനങ്ങൾ മാറ്റിപ്പാർപ്പിച്ചതായും എമർജൻസി ലോയേഴ്‌സ് അറിയിച്ചു.
സുഡാൻ ഡോക്‌ടേഴ്‌സ് നെറ്റ്‌വർക്ക് ആക്രമണത്തെ അപലപിച്ചു. രാജ്യത്തെ വഷളായ ആരോഗ്യ മേഖല കൂടുതൽ മോശമായ അവസ്ഥയിൽ എത്തിക്കുന്ന ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് ആർഎസ്‌എഫിനും സൈന്യത്തിനും ആവശ്യപ്പെട്ടു.




