വാഷിംഗ്ടൺ: രണ്ട് മാസത്തിലേറെയായി തുടരുന്ന പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ ശക്തമായി തുടരുന്നു. ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള സംഘർഷ മേഖലയിൽ ശനിയാഴ്ച നേരിയ ശമനം രേഖപ്പെടുത്തിയതായി റിപ്പോർട്ട്.
യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവെച്ച പുതിയ സമാധാന നിർദേശങ്ങളിൽ ഇറാന്റെ പ്രതികരണത്തിനായി അന്താരാഷ്ട്ര സമൂഹം കാത്തിരിക്കുകയാണ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നിർദേശങ്ങൾക്ക് ഉടൻ മറുപടി ലഭിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചെങ്കിലും ഇറാനിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല.
ഇതിനിടെ റൂബിയോ ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ-താനിയുമായി മിയാമിയിൽ കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
സംഘർഷം ആരംഭിച്ചതിന് ശേഷം ആദ്യമായി ഖത്തറിന്റെ ഒരു എൽഎൻജി ടാങ്കർ ശനിയാഴ്ച ഹോർമുസ് കടലിടുക്കിലൂടെ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തു. മധ്യസ്ഥ രാജ്യങ്ങളുമായി വിശ്വാസം നിലനിർത്തുന്നതിനായി ഇറാൻ ഇതിന് അനുമതി നൽകിയതായാണ് റിപ്പോർട്ട്.
ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന സംഘർഷം അവസാനിപ്പിക്കാനുള്ള സമ്മർദം വർധിക്കുന്നതിനിടയിലും സമാധാന ചർച്ചകൾ തുടരുന്നു. അതേസമയം കടലിടുക്കിൽ ഇടയ്ക്കിടെ ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
ഇറാനിയൻ തുറമുഖത്തേക്ക് കടക്കാൻ ശ്രമിച്ച രണ്ട് കപ്പലുകൾക്ക് നേരെ യുഎസ് യുദ്ധവിമാനങ്ങൾ നടപടി എടുത്തതായി റിപ്പോർട്ടുണ്ട്. വെള്ളിയാഴ്ച ഇറാനിൽ നിന്നെത്തിയ മിസൈലുകളും ഡ്രോണുകളും തടഞ്ഞതായും, ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായും യുഎഇ അറിയിച്ചു.






