കൊച്ചി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻറെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന സമരത്തെക്കുറിച്ച് അവതാരകയും നടിയും ഇൻഫ്ലുവൻസറുമായ പേളി മാണി പങ്കുവെച്ച കുറിപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം. എവിടെയും തൊടാതെ, ബാലൻസ് ചെയ്താണ് പേളി പ്രതികരിച്ചത് എന്നാണ് വിമർശനം. ഇക്കാര്യത്തിൽ തന്നെ വിമർശിക്കുന്നവരെ പേളി സോഷ്യൽ മീഡിയയിൽ ബ്ലോക്ക് ചെയ്യുന്നു എന്ന വിമർശനവുമുണ്ട്.
“കഴിഞ്ഞ കുറച്ചു ദിവസങ്ങൾ വേദനാജനകമായിരുന്നു. നമ്മുടെ രാജ്യത്തെ യുവജനങ്ങളുടെ കരുത്തും ഐക്യവും ദൃഢനിശ്ചയവും നാം തിരിച്ചറിഞ്ഞു. വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും ഏറ്റുമുട്ടലുകളിൽ പരിക്കേൽക്കുന്ന ഹൃദയഭേദകമായ ചിത്രങ്ങളും വീഡിയോകളും ഞാൻ കണ്ടു. എനിക്ക് പറയാനുള്ളത് ഇതാണ്: ദയവായി സുരക്ഷിതരായിരിക്കുക. പരിക്കേൽക്കാതെ നോക്കുക. നിങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് തോന്നുന്നുവെങ്കിൽ, അവിടെ നിന്ന് മടങ്ങിപ്പോവുക എന്നെല്ലാമാണ് പേളി കുറിച്ചത്.
പിന്നാലെ വ്യക്തിപരമായ അധിക്ഷേപങ്ങളും പേളിയുടെ ഇൻസ്റ്റഗ്രാം പേജിൽ നിറഞ്ഞു. ഇതോടെ അക്കൗണ്ടിലെ കമൻറ് ബോക്സ് പൂട്ടിയിരിക്കുകയാണ് പേളി. വിമർശനങ്ങൾക്ക് മറുപടിയായി മറ്റൊരു പോസ്റ്റും പേളി തൻറെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചു.
”എന്റെ പോസ്റ്റിന് ഒരു ട്രിഗർ മുന്നറിയിപ്പ് നൽകേണ്ടിയിരുന്നുവെന്ന് തോന്നുന്നു! അത് പലരെയും അസ്വസ്ഥരാക്കിയിരിക്കുന്നു. സമാധാനവും സുരക്ഷയും അഹിംസയും വേണമെന്ന എന്റെ നിലപാട് ഇത്രയധികം ആളുകളെ അസ്വസ്ഥരാക്കിയിരിക്കുന്നു. ഈ ആളുകൾ ആരാണെന്ന് ഞാൻ അത്ഭുതപ്പെടുന്നു! ഒരു പരാജയപ്പെട്ട സിനിമാ സംവിധായകൻ ഇപ്പോൾ എൻറെ നാല് പേജുള്ള പോസ്റ്റിനെക്കുറിച്ച് പത്ത് പേജുള്ള തിരക്കഥ എഴുതുകയാണ്. അതിനെ കഴിയുന്നത്ര വിഷമയമാക്കാൻ മുളകുപൊടിയും അജിനോമോട്ടോയും ചേർക്കുന്നു എന്ന് മറുപടി നൽകുന്ന മറ്റൊരു പോസ്റ്റും പേളി ഷെയർ ചെയ്തിട്ടുണ്ട്.




