എറണാകുളം: ആലുവയിൽ വഴിയാത്രക്കാരനായ പ്രവാസി യുവാവിനെ ക്രൂരമായി ആക്രമിച്ച് കവർച്ച. കോടനാട് സ്വദേശി ജോഫിൻ ജിജുവിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇന്നലെ പുലർച്ചെ 3.30ഓടെയായിരുന്നു സംഭവം.
വിവാഹത്തിൽ പങ്കെടുക്കാനായി യാത്ര ചെയ്യുന്നതിനിടെയാണ് ജോഫിന് നേരെ ആക്രമണമുണ്ടായത്. മെട്രോ സ്റ്റേഷന് സമീപത്തുനിന്ന് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ റെയിൽവേ സ്റ്റേഷനിലേക്ക് നടന്ന് പോകുന്നതിനിടെ അപരിചിതരായ രണ്ടുപേർ ചേർന്ന് ആക്രമിക്കുകയായിരുന്നു.
തലയ്ക്ക് കല്ലെറിഞ്ഞ് വീഴ്ത്തിയ ശേഷം കയറുകൊണ്ട് കെട്ടി സമീപത്തെ കനാലിലേക്ക് ചവിട്ടിയിട്ടെന്നാണ് ജോഫിന്റെ മൊഴി. തുടർന്ന് നെഞ്ചിൽ കരിങ്കല്ലുകൊണ്ട് ആക്രമിക്കുകയും മാലയും പണവും കവരുകയും ചെയ്തു. ആക്രമണത്തിൽ മൂന്ന് വാരിയെല്ലുകൾക്കും വലത് കൈക്കും ഒടിവുണ്ടായി.
പ്രതികൾ രക്ഷപ്പെട്ടതിന് പിന്നാലെ ജോഫിൻ പൊലീസിന് സമീപമെത്തുകയായിരുന്നു. പൊലീസ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് പിന്നീട് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
സംഭവത്തിന് പിന്നിൽ പണവും സ്വർണവും കവർച്ച ചെയ്യാനുള്ള ലക്ഷ്യമാണെന്നാണ് പ്രാഥമിക നിഗമനം. ജോഫിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടംഗ കവർച്ചാ സംഘത്തിനായി പൊലീസ് അന്വേഷണം ശക്തമാക്കി. പ്രതികളെ കണ്ടാൽ തിരിച്ചറിയാനാകുമെന്ന് ജോഫിൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.


