കൊച്ചി: അഭിമന്യു കൊലക്കേസിലെ വിചാരണ അടച്ചിട്ട മുറിയിൽ നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹർജി നൽകി. അഭിമന്യുവിന്റെ ബന്ധുക്കളെയും മാധ്യമപ്രവർത്തകരെയും ഉൾപ്പെടെ ആരെയും കോടതിമുറിയിൽ പ്രവേശിപ്പിക്കരുതെന്നും രഹസ്യ വിചാരണ നടത്തണമെന്നുമാണ് പ്രതികളുടെ ആവശ്യം. ഹർജി കോടതി ഇന്ന് തന്നെ പരിഗണിക്കും. ഒക്ടോബർ 15ന് കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് പ്രതിഭാഗത്തിന്റെ പുതിയ ആവശ്യം.
വിചാരണ അടച്ചിട്ട മുറിയിൽ നടത്തണമെന്ന ആവശ്യം കേസ് നീട്ടിക്കൊണ്ടുപോകാനുള്ള നീക്കമാണെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. കേസിൽ ഇതുവരെ 70 തവണ പ്രതികളെ കോടതി വിളിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ രണ്ട് തവണ മാത്രമാണ് എല്ലാ പ്രതികളും പൂർണമായി ഹാജരായതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രതിഭാഗത്തിന്റെ ഹർജിയിൽ കോടതി സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.



