തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷാ നടപടികളിൽ വൻ മാറ്റം. ലേണേഴ്‌സ് പരീക്ഷയ്ക്ക് പിന്നാലെ ഇനി ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റും വിജയിക്കണം. റോഡപകടങ്ങൾ കുറയ്ക്കുകയും സുരക്ഷിത ഡ്രൈവിങ് ഉറപ്പാക്കുകയും ലക്ഷ്യമിട്ടാണ് പുതിയ പരീക്ഷാ സംവിധാനം നടപ്പാക്കുന്നത്. ഡിസംബർ ഒന്ന് മുതൽ പുതിയ രീതി പ്രാബല്യത്തിൽ വരും.
നിലവിൽ ലേണേഴ്‌സ് പരീക്ഷ, ഗ്രൗണ്ട് ടെസ്റ്റ്, റോഡ് ടെസ്റ്റ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണ് ലൈസൻസ് നേടുന്നതിനായി ഉണ്ടായിരുന്നത്. പുതിയ സംവിധാനത്തിൽ നാല് ഘട്ടങ്ങളായാണ് പരീക്ഷ നടക്കുക. ആദ്യ ഘട്ടത്തിൽ ലേണേഴ്‌സ് പരീക്ഷയും രണ്ടാം ഘട്ടത്തിൽ കമ്പ്യൂട്ടർ അധിഷ്ഠിത ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റും നടത്തും. തുടർന്ന് ഗ്രൗണ്ട് ടെസ്റ്റും റോഡ് ടെസ്റ്റും നടക്കും.
ഡ്രൈവിങിനിടെ ഉണ്ടാകാൻ സാധ്യതയുള്ള അപകടസാധ്യതകൾ കൃത്യസമയത്ത് തിരിച്ചറിയാനുള്ള അപേക്ഷകന്റെ കഴിവാണ് ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റിലൂടെ പരിശോധിക്കുക. ഒരു മിനിറ്റ് ദൈർഘ്യമുള്ള 10 വീഡിയോ ക്ലിപ്പുകളാണ് പരീക്ഷയിൽ ഉൾപ്പെടുത്തുക. ഓരോ വീഡിയോയിലും പ്രത്യക്ഷപ്പെടുന്ന അപകടസാധ്യതകൾ കൃത്യസമയത്ത് ക്ലിക്ക് ചെയ്ത് തിരിച്ചറിയണം. അപകടസാധ്യത തിരിച്ചറിയാൻ വൈകുന്നതിനനുസരിച്ച് ലഭിക്കുന്ന മാർക്ക് കുറയും.
100ൽ കുറഞ്ഞത് 60 മാർക്ക് നേടിയാൽ മാത്രമേ പരീക്ഷയിൽ വിജയിക്കാനാകൂ. ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് വിജയിക്കുന്നവർക്ക് മാത്രമായിരിക്കും തുടർന്നുള്ള ഗ്രൗണ്ട്, റോഡ് ടെസ്റ്റുകളിൽ പങ്കെടുക്കാൻ അനുമതി ലഭിക്കുക.
പുതിയ പരീക്ഷാ രീതിക്ക് ആവശ്യമായ കമ്പ്യൂട്ടർ അധിഷ്ഠിത പരിശീലനം അടുത്ത മൂന്ന് മാസത്തിനകം വിദ്യാർഥികൾക്ക് നൽകാൻ ഡ്രൈവിങ് സ്‌കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഡ്രൈവിങ് സ്‌കൂളുകളിൽ ആവശ്യമായ പരിശീലന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ഒക്ടോബർ ഒന്ന് മുതൽ ആർടിഒ ഉദ്യോഗസ്ഥർ പരിശോധന ആരംഭിക്കും.
റോഡിലെ അപകടസാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാനും സുരക്ഷിതമായി പ്രതികരിക്കാനുമുള്ള ഡ്രൈവർമാരുടെ കഴിവ് മെച്ചപ്പെടുത്തുകയാണ് പുതിയ പരീക്ഷയിലൂടെ ലക്ഷ്യമിടുന്നത്.


