തിരുവനന്തപുരം: പിഎസ്സി ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പിഎസ്സി അംഗങ്ങളുടെ മൊഴിയെടുക്കുന്നതിൽ പിന്നോട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. മൊഴി നൽകാൻ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് തന്നെ എത്തണമെന്ന് ആവശ്യപ്പെട്ട് ഐജി അജിത ബീഗം പിഎസ്സി അംഗങ്ങൾക്ക് കത്ത് നൽകും.
പിഎസ്സി കമ്മീഷൻ അംഗങ്ങൾക്ക് ക്രിമിനൽ നടപടിച്ചട്ടത്തിൽ പ്രത്യേക പരിഗണനയില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. എന്നാൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി മൊഴി നൽകാനാകില്ലെന്ന് പിഎസ്സി അംഗങ്ങൾ നേരത്തെ കത്ത് നൽകിയിരുന്നു. പിഎസ്സി ആസ്ഥാനത്ത് എത്തി മൊഴിയെടുത്താൽ സഹകരിക്കാമെന്നാണ് പിഎസ്സി അറിയിച്ചത്.
നിയമസഭാ സമിതിയുടെ നടപടിയും ക്രൈംബ്രാഞ്ച് അന്വേഷണവും രണ്ടായി കാണണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. നേരത്തെ നിയമസഭാ പെറ്റീഷൻ കമ്മിറ്റി വിളിച്ചിട്ടും പിഎസ്സി സെക്രട്ടറി ഹാജരായിരുന്നില്ല. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോൾ ഭരണഘടനാ സ്ഥാപനമായതിനാൽ ഹാജരാകേണ്ടതില്ലെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതും ചൂണ്ടിക്കാട്ടിയാണ് പിഎസ്സി ക്രൈംബ്രാഞ്ച് നോട്ടീസിനെ പ്രതിരോധിക്കുന്നത്.
ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല. നാല് പിഎസ്സി അംഗങ്ങളോടാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി മൊഴി നൽകാൻ നോട്ടീസ് നൽകിയത്. ആദ്യം അംഗങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം ചെയർമാന്റെ മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
അതേസമയം, മൂല്യനിർണയത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും വിവാദ പരീക്ഷയുമായി ബന്ധപ്പെട്ട രണ്ട് നിയമനങ്ങൾ പുനഃപരിശോധിക്കണമെന്നും ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ നിർണായക ഘട്ടത്തിൽ പിഎസ്സിയുടെ നിലപാട് അന്വേഷണത്തിൽ പ്രധാനമാകും.


