മുംബൈ: മഹാരാഷ്ട്രയിൽ വിവിധ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് കോക്രോച്ച‍് ജനതാ പാർട്ടി. മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ വിവിധ ഓൺലൈൻ പരീക്ഷകളിൽ ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തെ തുടർന്നാണ് സംസ്ഥാനത്ത് ഉദ്യോഗാർഥികളുടെ പ്രതിഷേധം ശക്തമായത്. സിജെപിയുടെ സ്ഥാപക നേതാക്കളായ അഭിജീത് ദീപ്‌കെ അടക്കമുള്ളവർ സമരത്തിനൊപ്പം ചേരുമെന്ന് ഞായറാഴ്ച അറിയിച്ചു.
ഛത്രപതി സംഭാജിനഗറിലെ വാലുജ് മേഖലയിലെ ദീപ്‌കെയുടെ വസതിയിൽ എംപിഎസ്‌സി പരീക്ഷാ ഉദ്യോഗാർഥികളുടെ സംഘം കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സിജെപി നിലപാട് വ്യക്തമാക്കിയത്. എംപിഎസ്‌സി ചെയർമാന്റെയും സെക്രട്ടറിയുടെയും രാജി ആവശ്യപ്പെട്ടുള്ള സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും സിജെപി അറിയിച്ചു.
സെപ്റ്റംബർ 24നകം ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഉദ്യോഗാർഥികളുമായി ആശയവിനിമയം നടത്തുന്നതിനായി സംസ്ഥാനവ്യാപക പര്യടനം നടത്തുമെന്നും പാർട്ടി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
“ഈ പോരാട്ടത്തിൽ ഞാനും സിജെപിയും ഉദ്യോഗാർഥികൾക്കൊപ്പമുണ്ട്. എംപിഎസ്‌സിയിലെ ഉന്നത ഉദ്യോഗസ്ഥർ രാജിവയ്ക്കുന്നതുവരെ ഞങ്ങൾ അവർക്കൊപ്പം നിലകൊള്ളും” എന്ന് പരീക്ഷാർഥികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ അഭിജീത് ദീപ്‌കെ പറഞ്ഞു.
നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കണമെന്നും വിവിധ പരീക്ഷകളിലുണ്ടായതായി ആരോപിക്കപ്പെടുന്ന ചോദ്യപേപ്പർ ചോർച്ചയിലും ക്രമക്കേടുകളിലും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉദ്യോഗാർഥികൾ പ്രതിഷേധം തുടരുന്നത്.












