മലപ്പുറം:സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ അനിശ്ചിതത്വത്തിൽ കടുത്ത അതൃപ്തിയുമായി മുസ്ലിം ലീഗ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണെങ്കിലും അത് കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്നും അതിനാൽ ജനഹിതം മാനിച്ചുള്ള തീരുമാനമാണ് ഉണ്ടാകേണ്ടതെന്നും നിയുക്ത എംഎൽഎ ടി.വി. ഇബ്രാഹിം പറഞ്ഞു. ജനഹിതം അട്ടിമറിക്കുന്ന നിലപാട് കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടുപോകുന്നത് അണികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും വലിയ മുഷിപ്പിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
മുഖ്യമന്ത്രി ചർച്ചകൾ നീളുന്ന പശ്ചാത്തലത്തിൽ നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ മുസ്ലിം ലീഗ് അടിയന്തര നേതൃയോഗം വിളിച്ചുചേർത്തിട്ടുണ്ട്. നാളെ രാവിലെ പത്ത് മണിക്ക് പാണക്കാട്ടാണ് യോഗം ചേരുന്നത്. 102 സീറ്റുകളുടെ വലിയ ഭൂരിപക്ഷത്തിൽ അധികാരം ഉറപ്പിച്ചിട്ടും സത്യപ്രതിജ്ഞ വൈകുന്നതിലും ഭരണസ്തംഭനം ഉണ്ടാകുന്നതിലും ലീഗിന് കടുത്ത അമർഷമുണ്ട്. ജനവികാരം പരിഗണിക്കുന്നതിന് പകരം കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങൾക്ക് മുഖ്യമന്ത്രി ചർച്ചകളിൽ അമിത പ്രാധാന്യം ലഭിക്കുന്നു എന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം. കൂടാതെ, ഇത്രയും പ്രധാനപ്പെട്ട തീരുമാനമെടുക്കുമ്പോൾ മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ ലീഗിന്റെ അഭിപ്രായം തേടാത്തതിലും പാർട്ടിക്ക് വിയോജിപ്പുണ്ട്.
പുതിയ സർക്കാർ അധികാരമേൽക്കാൻ വൈകുന്നത് സംസ്ഥാനത്തിന്റെ ദൈനംദിന ഭരണത്തെ ബാധിക്കുന്നതായും ലീഗ് ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസ മന്ത്രിയില്ലാത്തതിനാൽ എസ്എസ്എൽസി ഫലപ്രഖ്യാപനം പോലും ഉദ്യോഗസ്ഥർക്ക് നടത്തേണ്ടി വരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ലീഗ് ഇതിനെ വിമർശിക്കുന്നത്. മുഖ്യമന്ത്രി ചർച്ചകളിൽ ഘടകകക്ഷികൾക്ക് പങ്കില്ലെന്ന കോൺഗ്രസിന്റെ പരസ്യമായ നിലപാടും നാളത്തെ യോഗത്തിൽ ഗൗരവമായി ചർച്ച ചെയ്യും. മുഖ്യമന്ത്രിയെ തീരുമാനിച്ചു കഴിഞ്ഞാൽ അത് മാധ്യമങ്ങളെ അറിയിക്കുന്നതിന് മുൻപെങ്കിലും ലീഗ് നേതൃത്വവുമായി ആശയവിനിമയം നടത്തുമെന്ന പ്രതീക്ഷയിലാണ് പാർട്ടി. വരും ദിവസങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകൾ പാണക്കാട്ടെ യോഗത്തിൽ തീരുമാനിക്കും.






