ചാലോട്: കണ്ണൂരിൽ ഉണ്ടായ കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചാമത്തെ യുവാവും മരിച്ചു. തൃശ്ശൂർ തിരുവമ്പാടി സ്വദേശി ആദിത്യ കൃഷ്ണദീപ് (21) ആണ് മരിച്ചത്. ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് മരണം.
തൃശ്ശൂർ പൂങ്കുന്നം അസ്സറ്റ് പ്ലാറ്റിന ഫ്ലാറ്റിൽ താമസിക്കുന്ന നാവികസേന ഉദ്യോഗസ്ഥൻ എ.പി. പ്രദീപിന്റെയും ഹണിയുടെയും മകനാണ് ആദിത്യ. വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.
അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാർ കൂടാളിയിൽ അർധരാത്രിയോടെ മരത്തിലിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഇന്നലെ നാല് പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. രണ്ട് മലയാളികളും രണ്ട് ഉത്തർപ്രദേശ് സ്വദേശികളുമാണ് നേരത്തെ മരിച്ചത്. മരത്തിൽ ഇടിച്ച് തകർന്ന കാർ ഫയർഫോഴ്‌സ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ഒരാൾ സംഭവസ്ഥലത്തുവെച്ചും മൂന്ന് പേർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.
പരം ഛേദ്രി, ഹർഷ്, റിസ്വാൻ, ഷാൻ എന്നിവരാണ് മരിച്ച മറ്റ് നാല് പേർ. ബെംഗളൂരുവിലെ ബിഎംഎസ് കോളേജിൽ പഠിച്ച ഇവർ പിന്നീട് ബെംഗളൂരുവിൽ ജോലി ചെയ്യുകയായിരുന്നു. പഠനകാലം മുതൽ അടുത്ത സുഹൃത്തുക്കളായിരുന്ന ഇവർ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായാണ് നാട്ടിലേക്ക് യാത്ര തിരിച്ചത്. ബെംഗളൂരുവിൽ നിന്ന് വൈകീട്ട് പുറപ്പെട്ട സംഘം വീട്ടിലെത്താൻ അര മണിക്കൂർ മാത്രം ബാക്കിയിരിക്കെയാണ് അപകടത്തിൽപ്പെട്ടത്.



