കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര ഡിഗിനിറ്റി കോളേജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ മർദിച്ച സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ പോലീസ് കേസെടുത്തു. പേരാമ്പ്ര പൊലീസാണ് കേസെടുത്തിരിക്കുന്നത്. ബി.കോം അവസാന വര്‍ഷ വിദ്യാർത്ഥി അബ്ദുള്‍ റഹിമാനെ പ്രതി ചേര്‍ത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തടഞ്ഞ് വെച്ച് മര്‍ദ്ദിച്ചതിനും മര്‍ദ്ദനത്തെ തുടര്‍ന്ന് എല്ലിന് ക്ഷതം സംഭവിച്ചതിനുമാണ് കേസ്. അബ്ദുള്‍ റഹ്മാനെ ഇന്നലെ കോളേജ് അധികൃതര്‍ സസ്പെന്‍റ് ചെയ്തിരുന്നു. മുഹമ്മദ് ഷാക്കിര്‍ എന്ന രണ്ടാം വര്‍ഷ ബി. കോം.ഫിനാന്‍സ് വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.
ആക്രമണത്തില്‍ വലത് കണ്ണിന് താഴെ എല്ലുകള്‍ പൊട്ടിയ മുഹമ്മദ് ഷാക്കിര്‍ ശസ്ത്രക്രിയ കഴിഞ്ഞ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കോളേജ് അധികൃതര്‍ സംഭവം റാഗിംഗ് പരാതിയായി പരിഗണിച്ചില്ലെന്നും സിസിടിവി നല്‍കാന്‍ വിസമ്മതിക്കുകയാണെന്നും കുടുംബം ആരോപിച്ചു.
മുഹമ്മദ് ഷാക്കിറിനെ ആക്രമിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടവരെ കോളേജില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ കോളേജില്‍ പ്രതിഷേധിച്ചു. ബുധാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. സ്കൂട്ടര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്ത് എത്തിയപ്പോള്‍ അബ്ദുള്‍ റഹിമാൻ ചീത്തവിളിക്കുകയും, ഇത് ചോദ്യം ചെയ്ത ഷാക്കിറിനെ മർദിക്കുകകയും ചയ്തു.






