കേരളം രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു പോരാട്ടത്തിന്റെ അന്തിമഫലം കാത്തിരിക്കുകയാണ് കേരളം. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേവലം 38 വോട്ടുകൾക്ക് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട വിജയം, ഇത്തവണത്തെ വോട്ടെടുപ്പിലൂടെ ചുവപ്പുസേന തിരിച്ചുപിടിക്കുമോ എന്ന ചോദ്യം മെയ് 4-ന്റെ പ്രഭാതത്തിലേക്ക് കണ്ണുനട്ടിരിക്കുന്ന ഓരോ മലയാളിയുടെയും ഉള്ളിലുണ്ട്. മലപ്പുറം ജില്ലയിലെ മുസ്ലിം ലീഗിന്റെ അപ്രമാദിത്വത്തിന് കനത്ത പ്രഹരമേൽപ്പിക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തുന്ന രാഷ്ട്രീയ പോരാട്ടങ്ങളുടെ കേന്ദ്രബിന്ദുവായി ഇന്ന് പെരിന്തൽമണ്ണ മാറിയിരിക്കുന്നു. അട്ടിമറിയുടെയും വീറോടെയുള്ള പോരാട്ടത്തിന്റെയും പുതിയ ചരിത്രം രചിക്കാൻ വെമ്പുന്ന ഈ മണ്ണിൽ നിന്ന് വരാനിരിക്കുന്ന ഫലം കേവലം ഒരു മണ്ഡലത്തിലെ വിജയാഘോഷമല്ല, മറിച്ച് കേരള രാഷ്ട്രീയത്തിന്റെ ദിശാസൂചി കൂടിയായിരിക്കും.
കഴിഞ്ഞ തവണത്തെ ആ നാടകീയമായ തിരഞ്ഞെടുപ്പ് ഫലം നൽകിയ മുറിവും അതിൽ നിന്ന് ഉൾക്കൊണ്ട പാഠങ്ങളും ഇത്തവണത്തെ ഓരോ പ്രചാരണ വേദിയിലും നിഴലിച്ചിരുന്നു. ഇടതുപക്ഷ സ്വതന്ത്രനായിരുന്ന കെ.പി.എം. മുസ്തഫയും യു.ഡി.എഫിന്റെ നജീബ് കാന്തപുരവും തമ്മിൽ നടന്ന ആ ഇഞ്ചോടിഞ്ച് പോരാട്ടം അക്ഷരാർത്ഥത്തിൽ കേരളത്തെ മുഴുവൻ മുൾമുനയിൽ നിർത്തിയ ഒന്നായിരുന്നു. വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും മാറിമറിഞ്ഞ ലീഡുകൾക്കൊടുവിൽ നേരിയ വ്യത്യാസത്തിൽ യു.ഡി.എഫ് കടന്നുകൂടിയെങ്കിലും, ആ ഫലം മണ്ഡലത്തിലെ രാഷ്ട്രീയ ഭൂമികയിൽ സംഭവിച്ച വൻമാറ്റത്തിന്റെ കൃത്യമായ സൂചനയായിരുന്നു. രണ്ടായിരത്തോളം വോട്ടുകൾ മുസ്തഫയുടെ അപരൻമാർ അപഹരിച്ചില്ലായിരുന്നുവെങ്കിൽ, അന്നുതന്നെ പെരിന്തൽമണ്ണയിൽ ചുവപ്പുകൊടി പാറുമായിരുന്നു. ആ 38 വോട്ടുകളുടെ വ്യത്യാസം മാത്രമാണ് കഴിഞ്ഞ തവണ എൽ.ഡി.എഫിനെ നിയമസഭയിൽ നൂറ് സീറ്റുകൾ എന്ന ചരിത്ര നേട്ടത്തിൽ നിന്ന് തടഞ്ഞത്. ആ രാഷ്ട്രീയ ചതിക്കുഴികളെയും അട്ടിമറി ശ്രമങ്ങളെയും ജനകീയ കരുത്തുകൊണ്ട് അതിജീവിക്കാനാണ് ഇത്തവണ ഇടതുപക്ഷം സജ്ജമായത്.
ഇത്തവണ വി.പി. മുസ്തഫ എന്ന പോരാട്ടവീര്യമുള്ള സ്ഥാനാർത്ഥിയെ നിശ്ചയിച്ചതു മുതൽ ഇടതുപക്ഷ ക്യാമ്പുകളിൽ ദൃശ്യമായ ആവേശം ചെറുതല്ല. ജനകീയനായ ഒരു നേതാവെന്ന നിലയിലും മികച്ച സംഘാടകനെന്ന നിലയിലും വി.പി. മുസ്തഫയ്ക്ക് ലഭിച്ച സ്വീകാര്യത യു.ഡി.എഫ് കേന്ദ്രങ്ങളെ വലിയ രീതിയിൽ പ്രതിരോധത്തിലാക്കിയിരുന്നു. മലപ്പുറം ജില്ല എന്നാൽ മുസ്ലിം ലീഗിന്റെ ‘ഫിക്സഡ് ഡെപ്പോസിറ്റ്’ ആണെന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള അഹങ്കാരത്തിന് ഈ തിരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ അന്ത്യം കുറിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. മണ്ഡലത്തിലെ അടിസ്ഥാന വികസന പ്രശ്നങ്ങളും ഇടതുപക്ഷ സർക്കാരിന്റെ വികസന നേട്ടങ്ങളും ഓരോ വീട്ടിലും എത്തിക്കുന്നതിൽ എൽ.ഡി.എഫ് സംവിധാനം പൂർണ്ണ വിജയം കണ്ടിട്ടുണ്ട്. ലൈഫ് മിഷനിലൂടെ ലഭിച്ച വീടുകളും, നവീകരിക്കപ്പെട്ട പൊതുവിദ്യാലയങ്ങളും, മികച്ച ആരോഗ്യ സംവിധാനങ്ങളും സാധാരണക്കാരായ വോട്ടർമാരെ ഇടതുപക്ഷത്തോട് കൂടുതൽ അടുപ്പിച്ചിട്ടുണ്ട്.
മലബാറിലെ മാറുന്ന രാഷ്ട്രീയ കാലാവസ്ഥയും മതനിരപേക്ഷ ചിന്താഗതികളും ഇത്തവണ പെരിന്തൽമണ്ണയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മുസ്ലിം ലീഗിന്റെ പരമ്പരാഗത വോട്ടുബാങ്കുകളിൽ വീണിട്ടുള്ള വിള്ളലുകൾ ഇത്തവണത്തെ വോട്ടെടുപ്പിൽ വ്യക്തമായി പ്രതിഫലിച്ചിട്ടുണ്ടാകും. ദേശീയ തലത്തിൽ കോൺഗ്രസിനുണ്ടാകുന്ന ദൗർബല്യങ്ങളും, ഫാസിസത്തിനെതിരായ പോരാട്ടത്തിൽ ഇടതുപക്ഷം കാട്ടുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ വലിയ തോതിലുള്ള പുനർചിന്തയ്ക്ക് വഴിവെച്ചിട്ടുണ്ട്. ലീഗ് വിരുദ്ധ വികാരം ശക്തമായ മലബാറിലെ മണ്ഡലങ്ങളിൽ പെരിന്തൽമണ്ണ ഇന്ന് മുൻനിരയിലുണ്ട്. പാവപ്പെട്ടവന്റെയും അധ്വാനിക്കുന്നവന്റെയും പക്ഷത്തുനിന്ന് സംസാരിക്കുന്ന വി.പി. മുസ്തഫയുടെ രാഷ്ട്രീയ ശൈലി മണ്ഡലത്തിലെ യുവജനങ്ങളെയും തൊഴിലാളികളെയും ഒരുപോലെ ആവേശഭരിതരാക്കി. അപരൻമാരെ ഉപയോഗിച്ച് ജനവിധിയെ അട്ടിമറിക്കുന്ന രാഷ്ട്രീയ തന്ത്രങ്ങൾ ഇത്തവണ മണ്ഡലത്തിൽ വിലപ്പോകില്ലെന്ന് ഉറപ്പാണ്, കാരണം അത്രമേൽ ജാഗ്രതയോടെയാണ് ഇടതുപക്ഷ പ്രവർത്തകർ ഓരോ ബൂത്തിലും കാവലിരുന്നത്.
മെയ് 4-ന് പെരിന്തൽമണ്ണയിൽ നിന്ന് കേൾക്കാൻ പോകുന്നത് ഒരു വലിയ രാഷ്ട്രീയ അട്ടിമറിയുടെ വാർത്തയാകുമെന്ന് ഉറച്ചു വിശ്വസിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. 2021-ലെ ആ പരാജയത്തെ ഒരു വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കി മാറ്റി വി.പി. മുസ്തഫയ്ക്ക് മുന്നേറാൻ കഴിഞ്ഞാൽ അത് മലപ്പുറത്തെ ലീഗ് കോട്ടകളുടെ തകർച്ചയുടെ തുടക്കമാകും. നഗരസഭയിലും മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും ഇടതുപക്ഷത്തിനുള്ള വർദ്ധിച്ച സ്വാധീനം കൃത്യമായി വോട്ടായി മാറിയിട്ടുണ്ടാകും. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ തന്നെ പെരിന്തൽമണ്ണയുടെ ചുവപ്പുമാറ്റം പ്രകടമാകും. അട്ടിമറിയുടെ സിഗ്നലുകൾ കഴിഞ്ഞ തവണ തന്നെ നൽകിയ മണ്ഡലം ഇത്തവണ അത് പൂർണ്ണമായ യാത്ഥാർത്ഥ്യമാക്കുമെന്ന പ്രതീക്ഷയിലാണ് പ്രബുദ്ധരായ വോട്ടർമാർ. മൂന്നാം തവണയും ഇടതുപക്ഷ ഭരണത്തുടർച്ച എന്ന ലക്ഷ്യത്തിലേക്ക് കേരളം നീങ്ങുമ്പോൾ, മലപ്പുറത്തു നിന്നുള്ള ഈ വിജയം എൽ.ഡി.എഫിന് പകർന്നു നൽകുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല.




