തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശന പ്രായം ഇത്തവണയും അഞ്ചുവയസ്സായി തുടരും. ആറുവയസ്സായി ഉയർത്താനുള്ള തീരുമാനം ഈ അധ്യയനവർഷത്തേക്കും മാറ്റിവെച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ആറുവയസ്സെന്ന നിബന്ധന കർശനമാക്കിയാൽ സ്കൂളുകളിൽ പ്രവേശിക്കുന്ന കുട്ടികളുടെ എണ്ണം കുറയാനിടയുണ്ടെന്നും ഇത് അധ്യാപകരുടെ ജോലിസ്ഥിരതയെ ബാധിക്കാമെന്നുമുള്ള ആശങ്കയെ അടിസ്ഥാനമാക്കിയാണിത്. കഴിഞ്ഞ വർഷങ്ങളിൽ ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണം കുറഞ്ഞത് ശ്രദ്ധയിൽപ്പെട്ടിരുന്നു.
2023-ൽ മുൻവർഷത്തേക്കാൾ 10,614 കുട്ടികൾ കുറവായിരുന്നു. 2024-ൽ ചെറിയ വർധനയുണ്ടായെങ്കിലും 2025-ൽ വീണ്ടും എണ്ണം 16,500 ആയി കുറഞ്ഞു. ഇതിനെ തുടർന്ന് രക്ഷിതാക്കളും ആശങ്കയിൽ ആയിരുന്നു. കഴിഞ്ഞ വർഷം തന്നെ ഈ വർഷം മുതൽ പ്രവേശന പ്രായം ആറുവയസ്സാക്കുമെന്ന് അറിയിച്ചിരുന്നു. അതനുസരിച്ച് ആറുവയസ്സാകാത്ത കുട്ടികളെ യുകെജിയിലോ അങ്കണവാടികളിലോ തുടരാൻ രക്ഷിതാക്കൾ തയ്യാറെടുപ്പിലായിരുന്നു. എന്നാൽ പുതിയ തീരുമാനത്തോടെ ഇത്തരം കുട്ടികൾക്ക് ഒന്നാം ക്ലാസിൽ പ്രവേശനം നേടാം.
2020-ലെ ദേശീയ വിദ്യാഭ്യാസ നയം ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറുവയസ്സാണ് നിർദ്ദേശിക്കുന്നത്. ഇതു നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കേന്ദ്രം മുമ്പ് കത്തയച്ചിരുന്നു. എങ്കിലും കേരളം സ്വന്തം വിദ്യാഭ്യാസ ചട്ടപ്രകാരം ഈ വർഷവും അഞ്ചുവയസ്സെന്ന പ്രായപരിധി തുടരാൻ തീരുമാനിച്ചു.
മേയ് 2 മുതൽ സ്കൂളുകളിൽ പ്രവേശനം ആരംഭിക്കും. ആവശ്യമായ രേഖകൾ ഇല്ലാത്തവർക്ക് താത്കാലിക പ്രവേശനം അനുവദിക്കും. ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങളും യൂണിഫോമും സൗജന്യമായി നൽകും. പ്രവേശന പരീക്ഷയും ഫീസും ഈടാക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.




